ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈകിട്ടോടെ ഒമ്പത് ഷട്ടറുകൾ തുറന്ന് അമിതജലം പെരിയാറ്റിലേക്ക് ഒഴുക്കിയത് ആശങ്കയ്ക്കിടയാക്കിയെങ്കിലും രാത്രിയോടെ നാല് ഷട്ടറുകൾ അടച്ചു. പകൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിരുന്നത്. എന്നാൽ വൈകിട്ടോടെ നീരൊഴുക്ക് വർദ്ധിച്ച് ജലനിരപ്പ് 142 അടിയ്ക്ക് അടുത്തേക്കെത്തിയതോടെ മുന്നറിയിപ്പ് നൽകി പടിപടിയായി കൂടുതൽ ഷട്ടറുകൾ ഉയർത്തുകയായിരുന്നു. വൈകിട്ട് അഞ്ച് മുതൽ 5.50 വരെ ആകെ ഒമ്പത് ഷട്ടറുകളും ഉയർത്തി. സെക്കൻഡിൽ 7341.06 ഘനയടി ജലമാണ് പെരിയാറിലേക്കൊഴുക്കിയത്. രാത്രി എട്ടരയോടെ ജലനിരപ്പ് 141.90 അടിയിലെത്തിയപ്പോൾ നാല് ഷട്ടറുകൾ അടച്ചു. നീരൊഴുക്ക് കുറഞ്ഞാൽ കൂടുതൽ ഷട്ടറുകൾ താഴ്ത്തിയേക്കും. നിലവിൽ 2781.47 ഘനയടി ജലമാണ് സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1867 ഘനയടി തമിഴ്നാട് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |