തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ ഇടപെടൽ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സംവിധാനങ്ങളോടെ കൈറ്റ് വിക്‌ടേഴ്‌സിന് പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരം വലിയശാലയിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൈറ്റ് വിക്ടേഴ്സിലെ പത്ത് പുതിയ പരമ്പരകളുടെയും 'തിരികെ വിദ്യാലയത്തിലേക്ക്" ഫോട്ടോഗ്രഫി അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ് വിക്ടേഴ്സിലെ പുതുപരമ്പരകളുടെ അവതാരകർ കൂടിയായ മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കൊവിഡ് വിദഗ്ദ്ധസമിതി അദ്ധ്യക്ഷൻ ഡോ. ബി. ഇക്ബാൽ, ശാസ്ത്ര പ്രചാരകൻ ഡോ. വൈശാഖൻ തമ്പി, യുവ എഴുത്തുകാരി നേഹ ഡി. തമ്പാൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, കെ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു. ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായ സ്‌കൂളുകൾക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്‌തു.
'തിരികെ വിദ്യാലയത്തിലേക്ക്'മത്സര വിജയികൾ
തിരുവനന്തപുരം: കൊവിഡിന് ശേഷം സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് കൈറ്റ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വയനാട്, എറണാകുളം, മലപ്പുറം, ആലപ്പുഴ ജില്ലകൾക്ക് ആദ്യ സ്ഥാനങ്ങൾ. സർക്കാർ– എയ്ഡഡ് മേഖലയിലെ പൊതു വിദ്യാലയങ്ങൾക്കായിരുന്നു അവസരം. വയനാട് കാപ്പിസെറ്റ് മുതലി മാരൻ സ്മാരക ഗവ. ഹൈസ്കൂളിലെ മലയാളം അദ്ധ്യാപിക ടി.പി. ആഷ ഒന്നാം ക്ലാസിൽ നിന്നും മൊബൈലിൽ എടുത്ത ബലൂൺ പറത്തുന്ന വിദ്യാർത്ഥികളുടെ ചിത്രത്തിനാണ് ഒന്നാം സ്ഥാനം. എറണാകുളം കുമാരപുരം മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ റെജു കെ. മാത്യു മൊബൈലിൽ പകർത്തിയ ചിത്രം രണ്ടാം സ്ഥാനം നേടി.ആലപ്പുഴ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപകൻ ജി. ലെനിൻ, മലപ്പുറം പറപ്പൂർ ഇഷാഅത്തുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകൻ കെ.കെ. ജാബിർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സംസ്ഥാന തലത്തിൽ 25000, 20000, 10000 രൂപ, ജില്ലാ തലത്തിലേതിനു 5000, 3000, 2000 രൂപ സമ്മാനം മന്ത്രി വി.ശിവൻകുട്ടി കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |