ചാവക്കാട്: ഗവ. ഹൈസ്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് പ്ലസ്ടുക്കാരുടെ മർദനമേറ്റ സംഭവത്തിൽ കുറ്റക്കാരെന്ന് തിരിച്ചറിഞ്ഞ അഞ്ച് വിദ്യാർത്ഥികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളിൽ വരേണ്ടതില്ലെന്ന് സ്കൂൾ അധികൃതർ. സ്കൂൾ പ്രിൻസിപ്പലും അദ്ധ്യാപകരും പി.ടി.എയും ചേർന്നാണ് വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നത് വിലക്കാനുള്ള തീരുമാനമെടുത്തത്.
കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികളോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാനും പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുവായൂർ മാണിക്കത്തുപടി തൈക്കണ്ടിപറമ്പിൽ ഫിറോസിന്റെ മകൻ ഫയാസി(17)നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് മുതുവട്ടൂർ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ മർദനമേറ്റത്. ഫയാസ് ഷൂ ധരിച്ചതിന് തിങ്കളാഴ്ച സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുമായി തർക്കമുണ്ടായിരുന്നു.ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ചൊവ്വാഴ്ചത്തെ അക്രമം.
പത്തിലേറെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്നാണ് തന്നെ മർദിച്ചതെന്നാണ് ഫയാസ് പറയുന്നത്. അതേസമയം ഫയാസിനെ മർദിക്കാൻ ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളുടെ പേരുവിവരം കൂടി വെള്ളിയാഴ്ച ഈ അഞ്ചുപേരും സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്. ഈ രണ്ട് പേരുകൾ കൂടി പൊലീസിന് കൈമാറുമെന്ന് പ്രിൻസിപ്പൽ കെ.ആർ. ഉണ്ണിക്കൃഷ്ണനും പി.ടി.എ പ്രസിഡന്റ് പി.വി. ബദറുദ്ദീനും അറിയിച്ചു.
ഫയാസിനെ സ്കൂളിലെത്തിച്ച് ബുധനാഴ്ച സ്കൂൾ അധികൃതർ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് കുറ്റക്കാരായ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |