മരക്കാൾ ഷൂട്ടിംഗ് ലൊക്കേഷനിലെ കൗതുകകരമായ ഒരു സംഭവത്തെ കുറിച്ചുള്ള നടൻ ഗണേശ് കുമാറിന്റെ വാക്കുകൾ വൈറലാവുകയാണ്. കാരവാൻ സൗകര്യങ്ങൾ അടുത്തുണ്ടായിട്ടും തങ്ങൾക്കൊപ്പം വന്നിരുന്ന് തമാശകൾ പറഞ്ഞിരുന്ന മോഹൻലാൽ അന്യഭാഷ നടന്മാർക്ക് അത്ഭുതമായിരുന്നെന്ന് ഗണേശ് കുമാർ പറയുന്നു.
ഗണേശ് കുമാറിന്റെ വാക്കുകൾ
'സിനിമയിൽ ഹിന്ദിയിലെയും തമിഴിലെയുമൊക്കെ നടന്മാരുണ്ടല്ലോ? സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്, ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിന്റെ വെളിയിൽ പ്ളാസ്‌റ്റിക് കസേരയിലാണ് ഇരുന്നത്. ഇതു കാണുന്ന അന്യഭാഷ നടന്മാർക്ക് വലിയ അത്ഭുതമാണ്. അദ്ദേഹത്തിന്റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ്, ഇന്നസെന്റ് ചേട്ടനടക്കമുള്ള ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി. അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു.
ഇതേസമയത്ത് തൊട്ടടുത്ത ഒരു ഫ്ളോറിൽ പ്രഭാസിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. പ്രഭാസ് എന്ന നടനെ കാണാൻ എന്റെ മകനടക്കമുള്ളവർ സെറ്റിലുണ്ട്. അവൻ സാബു സിറിലിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ സാബു ശ്രമിച്ചിട്ടു പോലും അയാൾ കാണാൻ തയ്യാറാകുന്നില്ല. പ്രഭാസ് കാരവാന്റെ മുന്നിൽ കറുത്ത കർട്ടൻ കൊണ്ട് വരാന്ത പോലെ സൃഷ്‌ടിച്ചിരിക്കുകയാണ്. മനുഷ്യൻ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിംഗ് ഫ്ളോറിലേക്ക് പോകുന്നത്. അവിടെയാണ് ഇന്ത്യയിലെ മഹാനടൻ മോഹൻലാൽ ഒരു പ്ളാസ്‌റ്റിക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹൻലാൽ'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |