വാഷിംഗ്ടൺ: കൊവിഡ് ദുരിതാശ്വാസ വായ്പയ്ക്ക് ലംബോർഗിനി കാറടക്കം ആഡംബര വസ്തുക്കൾ വാങ്ങിയ യുവാവിന് അമേരിക്കയിൽ ഒമ്പത് വർഷം തടവ് ശിക്ഷ. ലീ പ്രൈസ് എന്ന 30 കാരനാണ് 1.6 ദശലക്ഷം ഡോളർ സ്വന്തമാക്കിയത്. ലംബോർഗിനി ഉറുസ്, ഫോർഡ് എഫ്-350 എന്നീ ആഡംബര കാറുകളും റോളക്സ് വാച്ചും മറ്റ് വില കൂടിയ സാധനങ്ങളും യുവാവ് വാങ്ങിച്ചു. കൂടാതെ, സ്ട്രിപ്പ് ക്ലബ്ബിലും നൈറ്റ് ക്ലബ്ബുകളിലുമായി 4500 ഡോളർ ചെലവഴിച്ചു. ബിസിനസിന് പണം ആവശ്യമുണ്ടെന്ന് കാട്ടിയാണ് ലീ വായ്പയ്ക്ക് അപേക്ഷിച്ചത്. കൊറോണ മൂലം ബാധിക്കപ്പെട്ട ആളുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം യു.എസ് കോൺഗ്രസ് പാസാക്കിയ പേചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം വഴിയാണ് തുക നേടിയെടുത്തത്. പ്രൈസ് എന്റർപ്രൈസസ് എന്ന പേരിൽ 50-ലധികം ജോലിക്കാരുള്ള ഒരു കമ്പനിയുടെ ഉടമസ്ഥനാണ് താനെന്ന് ലീ ഒരു അപേക്ഷയിൽ പറയുന്നുണ്ട്, ശരാശരി പ്രതിമാസ ശമ്പളം 3,75,000 ഡോളർ ആണെന്നും അതിൽ പരാമർശിച്ചിട്ടുണ്ട്. ഇതെല്ലാം വ്യജമാണെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |