തിരുവനന്തപുരം: മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണെന്നും പള്ളികളിൽ പ്രതിഷേധം നടത്താനുള്ള ആഹ്വാനം അതിന്റെ ഭാഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എമ്മിന്റെ പാളയം ഏരിയാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാനാണ് വലതുപക്ഷ ശക്തികളുടെ ശ്രമം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർ.എസ്.എസ് മതതീവ്രവാദം പ്രചരിപ്പിക്കുന്നു. ചില മുസ്ലിം സംഘടനകൾ ഇതിന് ബദലായി പ്രവർത്തിക്കുന്നു. ഹലാൽ എന്ന വാക്കിനെ തെറ്റായി ചിത്രീകരിച്ച് മതചിഹ്നമാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് മതന്യൂനപക്ഷങ്ങളെ വെല്ലുവിളിക്കുന്നു. ആർ.എസ്.എസ് തീവ്രഹിന്ദുത്വവും കോൺഗ്രസ് മൃദുഹിന്ദുത്വവും പ്രചരിപ്പിക്കുകയാണ്.
പ്രാദേശിക പാർട്ടികളെ ഏകോപിപ്പിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറും. ഇതിനാണ് സി.പി.എമ്മിന്റെ ശ്രമം. ഇടതുമുന്നണി അധികാരത്തിൽ വീണ്ടും വരാതിരിക്കാൻ വലതുപക്ഷ ശക്തികളൊന്നാകെ ഒന്നിച്ചു. കെ- റെയിൽ തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് ശ്രമിക്കുന്നു. ജനപങ്കാളിത്തത്തോടെയുള്ള വികസനമാണ് സർക്കാർ ലക്ഷ്യം.
പാർട്ടിക്കാർ അധികാര ദല്ലാളന്മാരാകരുത്'
പാർട്ടി സഖാക്കൾ അധികാര ദല്ലാളന്മാരായി മാറരുതെന്നും സ്വയം അധികാരകേന്ദ്രങ്ങളാകരുതെന്നും കോടിയേരി പറഞ്ഞു. ഒരു കാരണവശാലും ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കരുത്. പാർട്ടിയുമായി ആലോചിച്ച് വേണം എല്ലാം ചെയ്യാൻ. തിരുവല്ലയിലെ സന്ദീപിന്റെ കൊലപാതകം ആസൂത്രിതമായിരുന്നു. കൊലയ്ക്ക് പകരം കൊല സി.പി.എമ്മിന്റെ നയമല്ല. കൊലപാതകികളെ ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെടുത്തണം. ഈയൊരു സമീപനം സ്വീകരിച്ചതിനാലാണ് സി.പി.എം വീണ്ടും അധികാരത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |