സർക്കാർ ഗ്യാരന്റി ₹100 കോടിയാക്കി
₹190 കോടിയുടെ വിറ്റുവരവ് പ്രതീക്ഷ
കൊച്ചി: നടപ്പു സാമ്പത്തികവർഷം 190 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് ഉത്പാദനശേഷി വർദ്ധിപ്പിച്ച സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി നവംബറിൽ 1.46 കോടി രൂപ പ്രവർത്തനലാഭം നേടി. ട്രാക്കോയുടെ ഇരുമ്പനം, തിരുവല്ല, പിണറായി യൂണിറ്റുകൾ നവംബറിൽ പ്രവർത്തനലാഭം കൈവരിച്ചു.
ആധുനികവത്കരണത്തിലൂടെ അലുമിനിയം കേബിൾ ഉത്പാദനം 9,000 ടണ്ണായി ഉയർത്തി. പവർ കേബിളുകൾ, കണ്ടക്ടറുകൾ, കവേർഡ് കണ്ടക്ടറുകൾ എന്നിവയുടെ ഉത്പദനം സർക്കാരിന്റെ 100 ദിന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ഉയർത്തിയിരുന്നു. പ്രസരണ വിതരണരംഗത്തേക്ക് ആവശ്യമായ കേബിളുകളുടെയും കണ്ടക്ടറുകളുടെയും 110 കോടി രൂപയുടെ ഓർഡർ കെ.എസ്.ഇ.ബിയിൽ നിന്ന് ലഭിച്ചു.
100 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി സർക്കാർ നൽകിയത് കൊവിഡിലെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ സഹായിച്ചു. 51.5 കോടി രൂപയിൽ നിന്നാണ് 100 കോടി രൂപയായി വർദ്ധിപ്പിച്ചത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുക്കാനും വിറ്റുവരവ് വർദ്ധിപ്പിക്കാനും ഇത് വഴിയൊരുക്കും.
വയറിംഗ് കേബിളിന് പ്രിയം
ട്രാക്കോയുടെ കെട്ടിട വയറിംഗ് കേബിൾ വിപണിയിൽ സ്വീകാര്യത നേടി. ഏതാനും വർഷം മുമ്പുവരെ മൂവായിരം കേബിൾ കോയിലുകൾ വിറ്റിരുന്നത് നിലവിൽ 40,000 കോയിലായി വർദ്ധിച്ചു. നടപ്പുവർഷം 75 കോടിയുടെ വിറ്റുവരവാണ് ഇതിലൂടെ മാത്രം പ്രതീക്ഷ. ഇതര സംസ്ഥാന വൈദ്യുതി ബോർഡുകളുടെ ഓർഡറുകളും ലഭിച്ചിട്ടുണ്ട്.
''മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം ആധുനികവത്കരണം നടപ്പാക്കി ഉത്പാദനക്ഷമത വർദ്ധിപ്പിച്ചതാണ് നവംബറിൽ പ്രവർത്തനലാഭം ഉയരാൻ കാരണം"",
പി. രാജീവ്.
വ്യവസായ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |