തൃശൂർ: സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് ഒരുമിക്കുന്നു. പെൺകുട്ടിയുടെ വിവാഹം നടത്താൻ വേണ്ട സ്വർണവും പണവും നൽകാൻ വിവിധ സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.
വിവാഹത്തിന് ആവശ്യമായ രണ്ട് ലക്ഷം രൂപ നൽകാമെന്ന് തൃശൂരിലെ മജ്‌ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. വധുവിന് അഞ്ച് പവൻ സമ്മാനമായി നൽകുമെന്ന് കല്യാൺ ജൂവലറിയും, രണ്ട് പവൻ നൽകുമെന്ന് മലബാർ ഗോൾഡും അറിയിച്ചിട്ടുണ്ട്.
അതേസമയം സ്‌ത്രിധനം ആവശ്യപ്പെട്ടിരുന്നില്ലെന്നും ഏതൊരു സാഹചര്യത്തിലും വിവാഹത്തിൽ നിന്ന് പിൻമാറില്ലെന്നും വരൻ അറിയിച്ചിട്ടുണ്ട്. വിപിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ വിവാഹം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്കായി യുവാവ് ബാങ്കിൽ നിന്ന് വായ്പ തേടിയിരുന്നു. ഇത് കിട്ടാത്തതിനെത്തുടർന്നുള്ള മാനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
വിപിനും കുടുംബത്തിനും മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാൽ എവിടെ നിന്നും വായ്പ കിട്ടിയില്ല. പുതുതലമുറ ബാങ്കിലും വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വായ്പ അനുവദിച്ചെന്ന് കഴിഞ്ഞദിവസം അറിയിപ്പും കിട്ടി. തുടർന്നാണ് സ്വർണമെടുക്കാനായി അമ്മയേയും സഹോദരിയേയും കൂട്ടി ജൂവലറിയിലേക്ക് പോയത്. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് ഇരുവരെയും ജൂവലറിയിലിരുത്തി വിപിൻ പോയി.
എന്നാൽ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽ നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ഇതോടെയാണ് യുവാവ് ജീവനൊടുക്കിയത്. കുറേസമയം ജൂവലറിയിൽ കാത്തിരുന്നിട്ടും കാണാതായതോടെ അമ്മയും സഹോദരിയും തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. സൂപ്പർമാർക്കറ്റിലായിരുന്നു വിപിൻ ജോലി ചെയ്തിരുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടമായി. പിതാവ് അഞ്ച് വർഷം മുൻപ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |