പാരിസ്: കൊവിഡ് കാലം എല്ലാവർക്കും ദുരിതസമയമായിരുന്നില്ലെന്ന് പുതിയ കണ്ടെത്തൽ. മഹാമാരികാലത്ത് ലോകത്തിലെ ധനികർ കൂടുതൽ പണക്കാരായി എന്ന് ഫ്രാൻസിലെ ധനകാര്യ പഠന കേന്ദ്രമായ ഗ്ളോബൽ ഇനിക്വാളിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തി. ധനകാര്യ വിദഗ്‌ദ്ധൻ തോമസ് പിക്കെറ്റിയാണ് പഠനത്തിന് നേതൃത്വം നൽകിയത്.
2750 കോടീശ്വരന്മാരാണ് ലോകത്തിലെ മൊത്തം സമ്പത്തിന്റെ 3.5 ശതമാനവും കൈകാര്യം ചെയ്യുന്നതെന്നാണ് പിക്കെറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 1995ൽ ഇത് വെറും ഒരു ശതമാനമായിരുന്നു. കൊവിഡ് മഹാമാരിയെതുടർന്ന് ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക്‌ഡൗണിലായ സമയത്താണ് ഈ കണക്കുകളിൽ കാര്യമായ വർദ്ധനയുണ്ടായതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. അതെസമയം ദരിദ്രർ കൈകാര്യം ചെയ്യുന്ന പണം വെറും രണ്ട് ശതമാനം മാത്രമാണ്.
ലോകത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വത്തിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്. ഈ അസമത്വം ഏറ്റവും കൂടുതൽ ഉള്ളത് ഗൾഫ് രാഷ്ട്രങ്ങളിലാണെന്നതാണ് മറ്റൊരു വസ്തുത. ഗൾഫ് രാഷ്ട്രങ്ങളിലെ ധനത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ജനസംഖ്യയുടെ വെറും 10 ശതമാനം ആൾക്കാർ മാത്രമാണ്. ഗൾഫ് രാഷ്ട്രങ്ങൾക്ക് തൊട്ടുപിറകിലായി റഷ്യയും ആഫ്രിക്കൻ രാഷ്ട്രങ്ങളുമുണ്ട്. അതേസമയം ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിൽ മദ്ധ്യവർഗ്ഗത്തിന്റെ അഭാവം വലിയ രീതിയിൽ പ്രതിഫലിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |