തിരുവനന്തപുരം : ഒമിക്രോൺ ഭീതിയ്ക്കിടെ സംസ്ഥാനത്തിന് ആദ്യഘട്ടത്തിൽ ആശ്വാസം. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തി കൊവിഡ് പോസിറ്റീവായവരിൽ ജനിതക പരിശോധനയ്ക്കയച്ച എട്ടു പേരുടെ സാമ്പിളുകളും ഒമിക്രോൺ നെഗറ്റീവായി. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ രണ്ടെണ്ണം വീതവും തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഓരോന്നു വീതവുമാണ് ഒമിക്രോൺ നെഗറ്റീവായതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ആദ്യഘട്ടത്തിൽ ആകെ 10 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്കയച്ചത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.
ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർ.ടി.പി.സി.ആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന. കഴിഞ്ഞ ദിവസം ഹൈ റിസ്‌ക് രാജ്യത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ആൾ കൊവിഡ് പോസിറ്റീവായിരുന്നു ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |