തിരുവനന്തപുരം: സെക്രട്ടറി റാങ്കിലുള്ള നാല് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടവരുടെ പാനലിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഡോ. ഷർമിള മേരി ജോസഫ്, ടിങ്കു ബിസ്വാൾ, രവീന്ദ്രകുമാർ അഗർവാൾ, കെ.എസ്. ശ്രീനിവാസ് എന്നിവരെയാണ് ഈ ഉദ്യോഗസ്ഥർ. ഒഴിവ് വരുന്ന മുറയ്ക്ക് ഇവർ പ്രിൻസിപ്പൽ സെക്രട്ടറിമാരാകും. 1997 ബാച്ചിൽപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരാണ് നാലുപേരും.
ഡോ. ഷർമിള മേരി ജോസഫ് ആയുഷ്, കായിക-യുവജന കാര്യ സെക്രട്ടറിയും ടിങ്കു ബിസ്വാൾ മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ്, തുറമുഖ വകുപ്പുകളുടെ സെക്രട്ടറിയുമാണ്. രവീന്ദ്രകുമാർ അഗർവാളും കെ.എസ്. ശ്രീനിവാസും കേന്ദ്ര ഡെപ്യൂട്ടേഷനിലാണിപ്പോൾ. അഗർവാൾ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയും ശ്രീനിവാസ് മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ അതോറിറ്റി ചെയർമാനുമാണ്.
കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ, 1992 ബാച്ചുകാരായ സഞ്ജയ് കൗശിക്, ഡോ. കെ. ഇളങ്കോവൻ, ബിശ്വനാഥ് സിൻഹ എന്നിവരെ ചീഫ് സെക്രട്ടറി പദവിയിൽ അഡിഷണൽ ചീഫ് സെക്രട്ടറിമാരുടെ പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇവരേക്കാൾ സീനിയറായ 1991 ബാച്ചിൽപ്പെട്ട പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണസ്വാമി, കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയി എന്നിവരുടെ സ്ഥാനക്കയറ്റം ഇതുവരെ അംഗീകരിച്ചില്ല. അച്ചടക്കനടപടിയുടെ പേരിൽ രാജുനാരായണ സ്വാമിയുടെയും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇഷിത റോയിയുടെയും സ്ഥാനക്കയറ്റം നടപ്പാക്കാതിരിക്കുകയാണ്.
8 തസ്തികകൾക്ക് മുൻകാല പ്രാബല്യം
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണിന്റെ ഓഫീസിലെ 8 തസ്തികകൾക്ക് മുൻകാല പ്രാബല്യം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 6 ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകൾ പുതുതായി സൃഷ്ടിക്കും.
ഔഷധി ജനറൽ വർക്കർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2018 ജൂലായ് ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെ അനുവദിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |