കൊല്ലം: ഒമ്പത് പശുക്കളുണ്ട് കൊല്ലം എഴുകോൺ ഇടക്കിടം കണ്ണൻകുളങ്ങര അക്ഷയ് കുമാറിന്റെയും അഭിഷേക് കുമാറിന്റെയും കുഞ്ഞ് ഫാമിൽ. പ്രതിദിനം 50 ലിറ്റർ പാൽ വിൽക്കുന്നുണ്ട്. പ്രതിമാസ വരുമാനം 25,000 രൂപ. ഗീർ, സഹ്യവാൾ ഇനങ്ങളിലുള്ള പശുക്കളാണുള്ളത്.
രോഗം തളർത്തിയ അച്ഛന് തണലും കുടുംബത്തിന് തുണയേകാനുമാണ് വിദ്യാർത്ഥികളായ ഇരുവരും പശുവളർത്തലിലേക്ക് ഇറങ്ങിയത്. കമ്പനി സെക്രട്ടറി കോഴ്സ് പഠിക്കുകയാണ് അക്ഷയ്. അഭിഷേക് പ്ളസ് വൺ വിദ്യാർത്ഥിയും. അച്ഛൻ സുരേന്ദ്രൻ 40 ആടുകളെ വളർത്തിയിരുന്നു. ഇതായിരുന്നു വരുമാനമാർഗം. അക്ഷയ് ഒമ്പതിലും അഭിഷേക് എട്ടിലും പഠിക്കുമ്പോഴാണ് പക്ഷാഘാതം സുരേന്ദ്രനെ തളർത്തിയത്. തുടർന്നാണ് മക്കൾ കുടുംബഭാരം ഏറ്റെടുത്തത്.
ആടുകളെ വിറ്റും വായ്‌പയെടുത്തുമാണ് ഇവർ ആദ്യം പശുവിന വാങ്ങിയത്. ഒരു വെച്ചൂർ പശു ഉണ്ടായിരുന്നത് ബന്ധുവിന് കൈമാറി ജഴ്സിയെ വാങ്ങി. ഇതിന്റെ പ്രസവങ്ങളിലൂടെ ലഭിച്ച കുട്ടികളാണ് പിന്നീട് ഐശ്വര്യമായി മാറിയത്. വരുമാനം വർദ്ധിച്ചതോടെ കൂടുതൽ പാൽ കിട്ടുന്ന ഇനങ്ങളെ വാങ്ങി. വീടിനോട് ചേർന്ന് കനാൽ കരയിലും പാട്ടത്തിനെടുത്ത 55 സെന്റിലും പുല്ലു നട്ടു വളർത്തി. അച്ഛന്റെയും അമ്മ ലിനിയുടെയും പിന്തുണ അവർക്ക് ആവേശമായി.
പുല്ലു പറിക്കൽ, പശുവിനെ കുളിപ്പിക്കൽ, കറവ, പാൽ വീടുകളിലെത്തിക്കൽ എല്ലാം സഹോദരങ്ങൾ ഒന്നിച്ചാണ്. അതിനിടെ സുരേന്ദ്രൻ പതിയെ ആരോഗ്യത്തിലേക്കു മടങ്ങി വരുന്നുണ്ടെന്നതും കുടുംബത്തിന് ആശ്വാസമായി.
പ്ളസ് ടു ജയം 92 ശതമാനം മാർക്കിൽ
പശുവളർത്തലിനിടയിലും ഇരുവരും പഠനത്തിലും മിടുക്കരും. 92 ശതമാനം മാർക്കോടെയാണ് അക്ഷയ് പ്ളസ് ടു വിജയിച്ചത്. നല്ല മാർക്കോടെയാണ് അഭിഷേക് എസ്.എസ്.എൽ.സി പാസായത്. ഇരവരും ദിവസവും പുലർച്ചെ മൂന്നിന് എഴുന്നേൽക്കും. തുടർന്ന് പശുക്കളെ കറന്ന ശേഷം കുളിപ്പിച്ചു തീറ്റ നൽകും. തുടർന്നാണ് സൊസൈറ്റിയിലും വീടുകളിലും പാൽ നൽകിയ ശേഷം സ്കൂളിലേക്ക് പോകും. വൈകിട്ട് തിരിച്ചെത്തിയാൽ വീണ്ടും പശുക്കൾക്ക് ഇടയിലേക്ക്.
പശു വളർത്തൽ മനസിന് വലിയ സന്തോഷം തരുന്നുണ്ട്. അദ്ധ്യാപകരും കൂട്ടുകാരും പ്രോത്സാഹിപ്പിക്കും. വലിയ ഒരു ഫാമാണ് ആഗ്രഹം.
- അക്ഷയ്, അഭിഷേക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |