നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യിച്ചു ഓർഡിനൻസിറക്കിയാൽ ഒപ്പിട്ടു നൽകാം
തിരുവനന്തപുരം: സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യിച്ചെന്നും ഇനി അതിനാവില്ലെന്നും തുറന്നടിച്ചും സർവകലാശാലകളുടെ പരമാധികാരിയായ ചാൻസലറുടെ അധികാരങ്ങൾ ഓർഡിനൻസിലൂടെ തന്നിൽ നിന്ന് ഏറ്റെടുക്കാനും മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കം. അതിരുവിട്ട സർക്കാർ ഇടപെടലിനെതിരെ ഗവർണർ ആഞ്ഞടിച്ചത് മറ്റൊരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കാനുള്ള അധികാരം നിയമ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞതും കണ്ണൂർ, സംസ്കൃത വി.സിമാരുടെ നിയമനവുമാണ് ഗവർണറെ ചൊടിപ്പിച്ചത്.
സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനും രാഷ്ട്രീയ അതിപ്രസരത്തിൽ നിന്ന് രക്ഷിക്കാനും വേറെ വഴിയില്ലെന്നും ഉടൻ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ബുധനാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയ ജി.എസ് 125-2021 കത്തിൽ, നിയമവിരുദ്ധ നിയമനങ്ങളടക്കം നിരാശയോടെയാണ് കാണുന്നതെന്ന് പറയുന്നു. നിയമവിരുദ്ധ നടപടികൾ അക്കമിട്ടുനിരത്തിയ ശേഷമാണ്, ചാൻസലറുടെ അധികാരം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്.
"അങ്ങനെയായാൽ ഗവർണറെ ആശ്രയിക്കാതെ നിങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കാൻ കഴിയും. സർവകലാശാലകൾ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായാൽ, രാഷ്ട്രീയ ഇടപെടലെന്ന ആക്ഷേപവും ഒഴിവായിക്കിട്ടും. ഇപ്പോൾ നിയമസഭ സമ്മേളിക്കാത്തതിനാൽ ഓർഡിനൻസ് തയ്യാറാക്കൂ. ഞാൻ ഒപ്പിട്ടുതരാം. ചാൻസലറുടെ അധികാരം മുഖ്യമന്ത്രിയിലേക്ക് നിയമപരമായി കൈമാറുന്ന രേഖയുണ്ടാക്കാൻ അഡ്വക്കേറ്റ് ജനറലിനോട് പറയൂ. അദ്ദേഹത്തിന് അത് എളുപ്പത്തിൽ ഉണ്ടാക്കാവുന്നതേയുള്ളൂ."- അഞ്ചു പേജുള്ള കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
'ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ചാൻസലർ നിയമനം നടത്തുന്നതിന് പകരം നിയമനാധികാരം സർക്കാർ ഏറ്റെടുത്തു. ഇങ്ങനെ പോയാൽ സർക്കാരിന് എല്ലാ ട്രൈബ്യൂണലുകളെയും നിയമിക്കാനുള്ള പരമാധികാരമുണ്ടാവുമല്ലോ. സർക്കാരുമായി തർക്കമുണ്ടാക്കി വിവാദത്തിന് താത്പര്യമില്ലാത്തതിനാൽ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തു. ഇതിൽ ഞാൻ അസ്വസ്ഥനാണ് - ഗവർണർ തുറന്നു പറയുന്നു.
അനുനയിപ്പിക്കാൻ സർക്കാർ; വഴങ്ങാതെ ഗവർണർ
ഗവർണറെ അനുനയിപ്പിക്കാൻ ഇന്നലെ രാവിലെ ധനമന്ത്രി കെ.എൻ.ബാലഗോപാലും ചീഫ്സെക്രട്ടറി വി.പി.ജോയിയും രാജ്ഭവനിലെത്തി. ഗവർണറെ വിശ്വാസത്തിലെടുത്തുള്ള നടപടികളേ ഉണ്ടാകൂവെന്ന് ഇരുവരും ഉറപ്പു നൽകി. എന്നാൽ ഗവർണർ വഴങ്ങിയില്ല. തുടർന്ന് അദ്ദേഹം ഡൽഹിയിലേക്ക് പോയി. അഞ്ചുദിവസം കഴിഞ്ഞേ തിരിച്ചെത്തൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |