തൃശൂർ/ഒല്ലൂർ: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച ധീരസൈനികൻ വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന്റെ ഭൗതികശരീരം ഇന്ന് രാവിലെ 11 മണിയോടെ ഡൽഹിയിൽ നിന്ന് കോയമ്പത്തൂരിലെത്തിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ അനുഗമിക്കും. കോയമ്പത്തൂരിൽ വ്യോമസേനയുടെ അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ റോഡ് മാർഗം നാട്ടിലെത്തിക്കുമെന്ന് സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് പ്രദീപിന്റെ സഹോദരൻ പ്രസാദിനെ അറിയിച്ചു.
മന്ത്രിമാരായ കെ. രാജൻ, കൃഷ്ണൻകുട്ടി എന്നിവർ പാലക്കാട്ട് മൃതദേഹം ഏറ്റുവാങ്ങും. പ്രദീപ് പഠിച്ചിരുന്ന പുത്തൂർ ഗവ. സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അന്ത്യചടങ്ങുകൾ നടത്തും. പുത്തൂർ സ്കൂളിൽ പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾപൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. സർവീസ് നടപടികളുടെ ഭാഗമായി ഡി.എൻ.എ സാമ്പിൾ നേരത്തെ ശേഖരിച്ച് വച്ചിരുന്നതിനാൽ പ്രദീപിന്റെ മൃതദേഹം പെട്ടെന്ന് തിരിച്ചറിയാനായി. പൂനെയിൽ നിന്നുള്ള ഡി.എൻ.എ സാമ്പിൾ ഡൽഹി ആർമി ബേസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹവുമായി ഒത്തു നോക്കി സ്ഥിരീകരിച്ച ശേഷമാണ് ബന്ധുക്കളെ വിവരമറിയിച്ചത്. സുലൂർ വ്യോമത്താവളത്തിൽ നിന്നും സംസ്ഥാന ഡിഫൻസ് ഓഫീസറുടെ ഓഫീസിൽ നിന്നും മൃതദേഹം വീട്ടിലെത്തിക്കുന്ന വിവരം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |