ന്യൂഡൽഹി: ഒട്ടേറെ പ്രിയ നേതാക്കളുടെ വിയോഗങ്ങൾക്കും വിലാപയാത്രകൾക്കും സാക്ഷ്യം വഹിച്ച രാജ്യതലസ്ഥാനം ആദ്യ സംയുക്ത സൈനിക മേധാവിക്കും പത്നിക്കും വിട ചൊല്ലിയപ്പോൾ രാജ്യസ്നേഹം വിങ്ങലായി നിറഞ്ഞു. കാമരാജ് മാർഗിൽ നിന്ന് ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്കുള്ള അന്ത്യയാത്രയിൽ റോഡിന് ഇരുവശത്തും ദേശീയ പതാകയേന്തിയ ജനങ്ങൾ അമർരഹേ, വന്ദേമാതരം, ജയ് ഹിന്ദ് വിളികളുമായി വീരപുത്രന് വിട നൽകി.
സുലൂരിൽ നിന്ന് വ്യാഴാഴ്ച രാത്രി ഡൽഹിയിൽ എത്തിച്ച ജനറൽ റാവത്തിന്റെയും പത്നി മധുലികയുടെയും ഭൗതിക ശരീരങ്ങൾ ഡൽഹി കന്റോൺമെന്റിലെ സൈനിക ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ പത്തുമണിയോടെ കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിലെത്തിച്ചിരുന്നു. പതിനൊന്ന് മണിയോടെ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം പ്രമുഖർക്കും തുടർന്ന് പ്രതിരോധ മേലയിലുള്ളവർക്കും പിന്നീട് പൊതുജനങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം നൽകി.
2.15ഒാടെ പൂക്കൾ കൊണ്ട് അലങ്കരിച്ച ഗൺകാര്യേജിൽ ഭൗതികശരീരങ്ങളുമായി ശ്‌മശാനത്തിലേക്ക് വിലാപയാത്ര ആരംഭിച്ചു. റാവത്ത്-മധുലിക ദമ്പതികളുടെ മക്കളും ബന്ധുക്കളും കര-നാവിക-വ്യോമ സേനാംഗങ്ങളും വാഹനങ്ങളിൽ അകമ്പടിയായി നീങ്ങി. കനത്ത സുരക്ഷയിലായിരുന്നു വിലാപയാത.
വന്ദേമാതരം വിളികളുമായി നിരവധി ചെറുപ്പക്കാർ വാഹന വ്യൂഹത്തിനൊപ്പം ഒാടുന്നുണ്ടായിരുന്നു. റാവത്തിന് അന്തിമ അഭിവാദ്യമർപ്പിക്കാൻ കന്റോൺമെന്റ് വരെയുള്ള പത്തു കിലോമീറ്ററിൽ ആയിരങ്ങളാണ് കാത്തു നിന്നത്. 'സൂര്യ രശ്മി വീഴുന്ന കാലമെങ്ങും ബിപിൻജിയുടെ നാമം ഒാർക്കുമെന്ന് അവർ വിളിച്ചു പറഞ്ഞു. സ്‌നേഹവും ആദരവും പ്രകടമാക്കി അവർ ഗൺക്യാരേജിന് മുന്നിൽ പൂക്കൾ വിതറി.
മൂന്നരയോടെ ശ്‌മശാനത്തിലെത്തി. അവിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ നേതാക്കളും ജനപ്രതിനിധികളും സൈനിക മേധാവികളും സുഹൃത്തുക്കളും ബന്ധുക്കളും ആദരാഞ്ജലി അർപ്പിച്ചു. ജനറൽ റാവത്ത് ജോലി ചെയ്തിരുന്ന ഗൂർഖാ റെജിമെന്റിനായിരുന്നു സംസ്കാര ചടങ്ങുകളുടെ ചുമതല. മൂന്ന് സേനകളിൽ നിന്നുള്ള 800 സൈനികരെ അതിനായി വിന്യസിച്ചിരുന്നു.
മാതാപിതാക്കളുടെ മൃതദേഹങ്ങൾ പേടകത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ മക്കളായ കൃതികയ്ക്കും തരിണിക്കും നിയന്ത്രണം വിട്ടു. ഇരുവരെയും ബന്ധുക്കൾ സമാശ്വസിപ്പിച്ചു. മാതാപിതാക്കൾക്ക് അവർ സ്‌നേഹപൂക്കങ്ങൾ ചൊരിഞ്ഞു. പൂജകൾക്കും അന്തിമ ചടങ്ങുകൾക്കും ശേഷം കൃതികയും തരിണിയും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. കരസേനയുടെ ബാൻഡ് സംഘം ലാസ്റ്റ് പോസ്റ്റ് ആലപിച്ചപ്പോൾ നാല് പീരങ്കികളിൽ നിന്ന് 17 ആചാര വെടികൾ മുഴങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |