ലണ്ടൻ : ഉയ്ഗുർ വംശജർക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രിബ്യൂണൽ. ലണ്ടനിലെ പ്രസിദ്ധ അഭിഭാഷകനായ ജോഫ്രേ നൈസിന്റെ നേതൃത്വത്തിലുള്ള ട്രിബ്രൂണലിന്റേതാണ് കണ്ടെത്തൽ. സിൻജിയാംഗ് പ്രവിശ്യയിൽ ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രധാന ഉത്തരവാദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗാണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ചൈന നടത്തുന്നത് ആസൂത്രിതവുമായ മനുഷ്യാവകാശ ലംഘനമാണ്. ഉയ്ഗുർ വംശജരെ തടങ്കൽ പാളയങ്ങളിൽ അടിമപ്പണി ചെയ്യിക്കുകയും ഇവരെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുകയും ചെയ്യുന്നതായി ട്രിബ്യൂണൽ കണ്ടെത്തി. ഉയ്ഗുർ വംശജരുടെ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് അകറ്റുകയും ഇസ്ലാംമതം പിന്തുടരാൻ അനുവദിക്കുന്നില്ലെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മനുഷ്യാവകാശ വിദഗ്ദർ, അന്താരാഷ്ട്ര നീതിന്യായ രംഗത്തെ പ്രഗത്ഭർ, നയതന്ത്ര പ്രതിനിധികൾ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് വംശഹത്യ സംബന്ധിച്ച നിഗമനത്തിലെത്തിയതെന്ന് ട്രിബ്യൂണൽ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബീജിംഗ് ഭരണകൂടത്തിനെതിരെ ബ്രിട്ടീഷ് സർക്കാർ വംശഹത്യ ആരോപിക്കണമെന്നും ട്രിബ്യൂണൽ നിർദ്ദേശം നൽകി.
ഗൂഢാലോചനയെന്ന് ചൈന
ചൈനയ്ക്കെതിരായ വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് ട്രിബ്യൂണലെന്ന് ലണ്ടനിലെ ചൈനീസ് എംബസി പ്രതികരിച്ചു. അസത്യ പ്രചാരണങ്ങൾ നടത്തി ചൈനീസ് ഭരണകൂടത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ലെന്നും എംബസി കൂട്ടിച്ചേർത്തു. ട്രിബ്യൂണൽ ചെയർമാനായ ജോഫ്രേ നൈസിനെതിരെ ചൈനീസ് ഭരണകൂടം ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.
ആശങ്കാജനകമെന്ന് യു.എൻ
യു.കെ ട്രിബ്യൂണലിന്റെ കണ്ടെത്തലുകളിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ. ട്രിബ്യൂണലിന്റെ കണ്ടെത്തലുകൾ സമിതി പഠിച്ചിട്ടില്ലാത്തതിനാൽ മനുഷ്യാവകാശ ലംഘനങ്ങളിൽ ചൈനീസ് സർക്കാരിന്റെ പങ്കിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് യു.എൻ വക്താവ് റുപെർട്ട് കോൾവില്ലെ പറഞ്ഞു. എന്നാൽ ചൈനയിലെ ഉയ്ഗുർ വംശജർ നേരിടുന്ന അനീതികളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ ഹൃദയ ഭേദകവും ആശങ്കയുളവാക്കുന്നതുമാണെന്നതിൽ തർക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രിബ്യൂണലിന് മുൻപാകെ നിർഭയം മൊഴി നല്കിയ ഇരകളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായും കോൾവില്ലെ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |