തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ടുള്ള സമരം സർക്കാരിനും പി.ജി ഡോക്ടർമാർക്കും ഒരുപോലെ വിനയാവുമെന്ന സാഹചര്യംവന്നതോടെ ഒത്തുതീർപ്പിനുള്ള വഴിതെളിയുന്നു. ആരോഗ്യവകുപ്പിന്റെ പിടിവാശിയാണ് സമരം കടുപ്പിച്ചതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള പി.ജി ഡോക്ടർമാരുടെ സമരം അഞ്ചു ദിവസമായതോടെ രോഗികളും ഒപ്പമുള്ളവരും പ്രതിരോധത്തിലേക്ക് നീങ്ങിയിരുന്നു. പി.ജി സമരത്തിന് പിന്തുണയുമായി ഇന്നലെ ഹൗസ് സർജന്മാരും 24മണിക്കൂർ പണിമുടക്കിയപ്പോൾ മെഡിക്കൽ കോളേജുകളിലെ സ്ഥിതി കൂടുതൽ പരിതാപകരമായി. ഇതോടെയാണ് ഇനിയൊരു ചർച്ചയില്ലെന്ന് ശഠിച്ചിച്ചിരുന്ന മന്ത്രി വീണാ ജോർജ് ആരുമായും സംസാരിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കിയത്. ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിലും മന്ത്രിയെ നേരിൽ കാണുമെന്ന നിലപാടിലേക്ക് പി.ജി ഡോക്ടർമാരും അയഞ്ഞു. കൂടിക്കാഴ്ചയോടെ സമരം അവസാനിക്കാനാണ് സാദ്ധ്യത.
ജോലിഭാരം കുറയ്ക്കാനായി നിയോഗിച്ച നോൺ അക്കാഡമിക്ക് ജൂനിയർ റസിഡന്റ് ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുക, പി.ജി പ്രവേശനം വേഗത്തിലാക്കാൻ കേന്ദ്രസർക്കാരിന് കത്ത് അയയ്ക്കുക, നാലു ശതമാനം സ്‌റ്റൈപ്പൻഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പാണ് പി.ജി ഡോക്ടർമാരുടെ ആവശ്യം. ഇക്കാര്യങ്ങളിൽ മന്ത്രിയുടെ നിലപാട് നിർണായകമാണ്. സമരം ചെയ്യുന്ന പി.ജി ഡോക്ടർമാർ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനിടെ സൂചനാപണിമുടക്ക് നടത്തിയ ഹൗസ് സർജൻമാരുടെ പ്രതിനിധികളെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തി ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. പി.ജി ഡോക്ടർമാരുടെ സമരം എത്രയുംവേഗം അവസാനിപ്പിച്ച് ജോലിഭാരം ഒഴിവാക്കണമെന്ന ആവശ്യമാണ് ഹൗസ് സർജന്മാർ അറിയിച്ചത്.
ഒ.പികൾ നീണ്ടു, ശസ്ത്രക്രിയകൾ മാറ്റി
പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നതിനിടെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെ ഇന്നലെ തിരുവനന്തപുരം ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. സാധാരണ മൂന്നു മണിയോടെ അവസാനിക്കുന്ന ഒ.പികൾ പോലും ഇന്നലെ ആറു വരെ നീണ്ടു. രോഗികളും കൂട്ടിരിപ്പുകാരും കാത്തിരുന്ന് വലഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ ഇന്നലെയും മാറ്രി. മൂന്ന് ഓപ്പറേഷൻ ടേബിളുകളിൽ ഇപ്പോൾ ഒരെണ്ണം മാത്രമാണ് സജീവമായിട്ടുള്ളത്. അത്യാഹിത വിഭാഗത്തിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് എല്ലാ മെഡിക്കൽ കോളേജുകളും പ്രത്യേകം ജാഗ്രത പുലർത്തുന്നത്. ഒ.പിയിൽ കാത്തുനിൽക്കുന്നവരുടെ ക്ഷമ അത്യാഹിതവിഭാഗത്തിലെത്തുന്നവർ കാട്ടില്ല. അത് സംഘർഷാവസ്ഥയിലേക്ക് മാറും. ഇത് മുന്നിൽക്കണ്ട് സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ ഉൾപ്പെടെ അത്യാഹിത വിഭാഗത്തിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
"മന്ത്രിയെ കാണും. ആവശ്യങ്ങളും പ്രശ്നങ്ങളും അറിയിക്കും. വിശ്രമമില്ലാതെ പണിയെടുക്കുന്ന പി.ജി ഡോക്ടർമാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മന്ത്രി മനസിലാക്കുമെന്നാണ് പ്രതീക്ഷ.'
-ഡോ. അജിത്ര, പ്രസിഡന്റ്, കേരള മെഡിക്കൽ പോസ്റ്റ് ഗ്രാഡ്വേറ്റ് അസോസിയേഷൻ
ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ആറ് ദിവസം പിന്നിട്ടു
തിരുവനന്തപുരം:പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾക്കു നേരെ സർക്കാർ അവഗണന തുടരുന്നതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തിൽ നടത്തുന്ന നിൽപ്പ് സമരം ആറ് ദിവസം പിന്നിട്ടു. ഇന്നലെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം കെ.ജി.എം.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.എസ്. ശ്യാംസുന്ദർ ഉദ്ഘാടനം ചെയ്തു. ഈ പ്രതിഷേധത്തിന് മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സമ്പൂർണ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു. ഏറ്റവും ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാൻ ഡോക്ടർമാർ നിർബന്ധിതരാകുമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ്. വിജയകൃഷ്ണൻ പറഞ്ഞു. ഇടുക്കി ജില്ലാ പ്രസിഡന്റ് ഡോ.സാം വി. ജോൺ,കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബിനോയ് എസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോബിൻ ജി. ജോസഫ്, മുതിർന്ന നേതാക്കളായ ഡോ. സുരേഷ് വർഗീസ്, ഡോ. അജു ജോൺ, ഡോ. ആൽബർട്ട്, ഡോ. അൻസൽ നബി ,കെ.ജി.എം.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ടി.എൻ.സുരേഷ് എന്നിവർ സമരത്തിൽ പങ്കെടുത്തു.
അനിശ്ചിതകാല സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.
പി.ജി ഡോക്ടർമാർ സെക്രട്ടേറിയറ്റ് ധർണ നടത്തി
തിരുവനന്തപുരം: 13 ദിവസമായി സമരം നടത്തുന്ന പി.ജി ഡോക്ടർമാർ മന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയ്യാറാകാത്തിൽ പ്രതിഷേധിച്ച് ഇന്നലെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. രാവിലെ നിയമസഭയ്ക്ക് മുന്നിൽ നിന്നാണ് മാർച്ച് തുടങ്ങിയത്.
ഏഴ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തു. മാർച്ചിന് പിന്തുണയുമായി സർക്കാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളുമെത്തി. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്യുവേറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അജിത്ര ധർണയെ അഭിസംബോധന ചെയ്തു. ഡോ. ആമി, ഡോ. അജിൽ, ഡോ.രാഹുൽ, ഡോ. ടെനി തുടങ്ങിയവർ പ്രസംഗിച്ചു. ഏഴ് ജില്ലകളിൽ നിന്നായി 700 പേർ ധർണയിൽ പങ്കെടുത്തു.
പി.ജി.ഡോക്ടർ സമരത്തിനെതിരെ ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം:പി.ജി ഡോക്ടർമാരുടെ സമരം ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും പിൻവലിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടും സമര നേതൃത്വത്തെ മാറ്റിയാണ് വീണ്ടും സമരമുഖത്തെത്തുന്നത്. ഇത് സർക്കാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഒന്നാം വർഷ പി.ജി പ്രവേശനം നേരത്തേ നടത്തുക എന്ന ആവശ്യം സുപ്രീംകോടതിയുടെ മുന്നിലുള്ള വിഷയമായത്തിനാൽ സർക്കാരിന് ഇടപെടാൻ സാധിക്കില്ല. എൻ.എ.ജെ.ആർമാരെ നിയമിക്കണമെന്ന ആവശ്യം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |