ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ട പരാതികൾ അതിനായി ചുമതലപ്പെടുത്തിയ മേൽനോട്ട സമിതിയിലാണ് പറയേണ്ടതെന്നും രാഷ്‌ട്രീയകാര്യങ്ങൾ കോടതിയിൽ കൊണ്ടുവരരുതെന്നും സുപ്രീംകോടതി. വെള്ളം തുറന്നു വിടുമ്പോൾ മുന്നറിയിപ്പ് നൽകാൻ തമിഴ്നാടിന് നിർദ്ദേശം നൽകണമെന്നും വെള്ളത്തിന്റെ അളവു നിശ്ചയിക്കാൻ സംയുക്ത സാങ്കേതിക സമിതി രൂപീകരിക്കണമെന്നുമുള്ള കേരളത്തിന്റെ അപേക്ഷയിലാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ച് നിലപാടറിയിച്ചത്.
നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട മേൽനോട്ട സമിതി പരാതികൾ പരിഗണിക്കുന്നില്ലെന്ന് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടിയപ്പോൾ സമിതിയിൽ നിങ്ങളുടെ പ്രതിനിധിയുമുണ്ടല്ലോ എന്ന് ജസ്റ്റിസ് ഖാൻവിൽക്കറുടെ പ്രതികരണം. ഇതെല്ലാം രാഷ്‌ട്രീയ സമ്മർദ്ദങ്ങളാണെന്നും അതു കോടതിയിൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾക്ക് രാഷ്‌ട്രീയ സമ്മർദ്ദങ്ങളുണ്ടാകാം. കോടതിക്ക് അതറിയേണ്ട. വെള്ളം തുറന്നു വിടുന്ന കാര്യം തീരുമാനിക്കേണ്ടത് മേൽനോട്ട സമിതിയാണ്. നിങ്ങളുടെ പ്രതിനിധി അവിടെയുണ്ടല്ലോ. സമിതി പരാതി കേൾക്കുന്നില്ലെങ്കിൽ അത് അയാളുടെ വീഴ്ചയാണ്. തീരുമാനം എടുക്കാനോ, വേണ്ടെന്നു വയ്‌ക്കാനോ സമിതിയോട് നിർദ്ദേശിക്കാനാകില്ല. വെള്ളം തുറന്നു വിടണമെന്ന് അപേക്ഷ ലഭിച്ചാൽ അത് അനിവാര്യമാണോ എന്ന് സമിതി തീരുമാനിക്കണം. ചർച്ച ചെയ്‌തു വേണം എല്ലാ തീരുമാനങ്ങളുമെടുക്കാനെന്നും കോടതി ചൂണ്ടിക്കാട്ടി. വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അപേക്ഷ റൂൾ കർവുമായി ബന്ധപ്പെട്ടതാണെന്നും അക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും തമിഴ്നാടിന്റെ അഭിഭാഷകൻ ശേഖർ നാഫഡെ വാദിച്ചു. ആവർത്തിച്ച് അപേക്ഷകൾ നൽകുകയാണ് കേരളമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റു ഹർജികൾ അന്തിമവാദത്തിനായി ജനുവരി 11ന് പരിഗണിക്കും. കേരളത്തിന്റെ അപേക്ഷയിൽ തർക്ക വിഷയങ്ങളുള്ളതിനാൽ വെള്ളം തുറന്നു വിടുന്നതിന്റെയും ജലനിരപ്പിന്റെയും കാര്യത്തിൽ മേൽനോട്ട സമിതിയെ സമീപിക്കുന്നതാണ് ഉചിതം. ഇരു സംസ്ഥാനങ്ങളുടെയും പരാതികൾ തീർപ്പാക്കാനുള്ള മാർഗം അതാണ്. അപേക്ഷകളിൽ സമിതി കാലതാമസം കൂടാതെ തീരുമാനമെടുക്കണം. സംസ്ഥാനങ്ങൾ അത് അനുസരിക്കുകയും വേണം.
വെള്ളം തുറന്നു വിടുന്നത് അടക്കം അണക്കെട്ടിന്റെ ഒാരോ ദിവസവുമുള്ള ഭരണകാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല. പരസ്പരം ചർച്ച ചെയ്‌ത് പരിഹരിക്കേണ്ട കാര്യങ്ങൾക്ക് ഇരുസംസ്ഥാനങ്ങളും കോടതിയെ സമീപിക്കേണ്ടതില്ല- സുപ്രീംകോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |