ന്യൂഡൽഹി: ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊല ആസൂത്രിതമാണെന്ന റിപ്പോർട്ടിൻമേൽ പ്രതിരോധത്തിലായ കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. കേസിൽ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
12 എം.പിമാരുടെ സസ്‌പെൻഷൻ വിഷയത്തിനൊപ്പം ലഖിംപൂർ ഖേരിയും ആയുധമാക്കിയതോടെ രാജ്യസഭയ്‌ക്കൊപ്പം ലോക്‌സഭയിലും നടപടികൾ തടസപ്പെട്ടു. പാർലമെന്റിലെടുക്കേണ്ട തന്ത്രങ്ങൾ നിശ്ചയിക്കാൻ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നു.
സഭ നിറുത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ തുടർന്ന് 'നീതി നടപ്പാക്കുക' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. ബഹളത്തിൽ നടപടികൾ തടസപ്പെട്ടതോടെ സ്‌പീക്കർ ഒാം ബിർള രണ്ടുമണിവരെ സഭ നിറുത്തിവച്ചു. ഉച്ചയ്‌ക്ക് ശേഷവും സഭയിൽ ബഹളം തുടർന്നു.
രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡയും ഇതേ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളി. ഉച്ചവരെ സഭ നിറുത്തിവച്ചു.
പാർലമെന്റിനെ നോക്കുകുത്തിയാക്കാനാണ് കേന്ദ്രസർക്കാർ നീക്കണമെന്നും കോൺഗ്രസിന്റെ നീക്കങ്ങൾ തകർക്കാൻ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കിയ തന്ത്രങ്ങൾ ബി.ജെ.പിയും ഏറ്റെടുത്തിരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.
സോണിയ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ എല്ലാ നേതാക്കളെയും വിളിക്കാതിരുന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്നും വേണുഗോപാൽ പറഞ്ഞു. ഘട്ടംഘട്ടമായി എല്ലാവരുമായും കോൺഗ്രസ് അദ്ധ്യക്ഷ ചർച്ച നടത്തും. തൃണമൂൽ നേതാക്കളെ യോഗത്തിന് വിളിക്കാത്തത് വാർത്തയായിരുന്നു.
അജയ് മിശ്ര രാജിവയ്ക്കുന്നത് വരെ കേന്ദ്രത്തിന് മേൽ സമ്മർദ്ദം തുടരും. കർഷകർക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. മകൻ പ്രതിയായ കേസിൽ കേന്ദ്രമന്ത്രി തുടരുന്നത് ശരിയല്ല. എന്നാൽ ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിക്കുന്നില്ല. കാർഷിക നിയമങ്ങൾ പിൻവലിച്ചതുപോലെ മന്ത്രിയുടെ രാജിയും അനിവാര്യമാണ്.
-രാഹുൽ ഗാന്ധി
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ചർച്ച ചെയ്യാനാകില്ല. ഈ വിഷയത്തിന്റെ പേരിലായാൽ പോലും രാഹുൽഗാന്ധി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതിൽ സന്തോഷമുണ്ട്.
-പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി
ആശിഷ് മിശ്രയ്ക്കെതിരെ വധശ്രമക്കേസ്
കേന്ദ്രമന്ത്രി അജയ് സിംഗിന്റെ മകൻ ആശിഷ് മിശ്രയ്ക്കെതിരെ വധശ്രമം ഉൾപ്പെടെ പുതിയ മൂന്ന് വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ലഖിംപൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകി.
ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് പുതിയ വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് നടപടി.
സ്ഥലത്ത് വെടിവയ്പുണ്ടായെന്നും വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വ്യക്തമായതോടെയാണ് കോടതിയിൽ പുതിയ അപേക്ഷ നൽകിയത്. അമിത വേഗത്തിൽ വാഹനമോടിക്കൽ, അശ്രദ്ധമൂലമുള്ള മരണം തുടങ്ങിയ വകുപ്പുകൾ നീക്കം ചെയ്യാനും കോടതി അനുമതി നൽകി. പുതിയ വകുപ്പുകൾ കേസിലെ 13 പ്രതികൾക്ക് നേരെയും ചുമത്തിയിട്ടുണ്ട്.
മാദ്ധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച് അജയ് മിശ്ര
മകനെതിരെ പുതിയ കുറ്റങ്ങൾ ചുമത്തപ്പെട്ടതിനെ കുറിച്ച് ചോദ്യമുന്നയിച്ച മാദ്ധ്യമ പ്രവർത്തകർക്കെതിരെ പൊട്ടിത്തെറിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. ഒരു മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാനും മിശ്ര ശ്രമിച്ചു. ' വെറും കുറ്റാരോപിതൻ മാത്രമായ ആളെ ജയിലിലടച്ച കള്ളന്മാരാണ് മാദ്ധ്യമപ്രവർത്തകർ. നിങ്ങൾ ആദ്യം ഫോൺ സ്വിച്ച് ഓഫ് ചെയ്യു. " മിശ്ര മാദ്ധ്യമ പ്രവർത്തകനോട് പൊട്ടിത്തെറിച്ചു.
ലഖിംപൂർ ഖേരിയിൽ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. ചോദ്യം കേട്ട ഉടൻ നിങ്ങൾക്ക് എന്താ ഭ്രാന്തുണ്ടോ ? നാണമുണ്ടോ ? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി മകനെ ജയിലിലെത്തി കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |