പനാജി: മന്ത്രിയുടെ ഓഫീസിൽ വച്ച് ബീഹാറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഗോവ നഗരവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ മിലിന്ദ് നായിക് രാജിവച്ചു. മന്ത്രി യുവതിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ അടക്കം കൈവശമുണ്ടെന്ന് കാട്ടി കോൺഗ്രസ് വാർത്താ സമ്മേളനം നടത്തിയതിന് ശേഷമാണ് മന്ത്രിയുടെ രാജി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
യുവതി പീഡിപ്പിച്ച ശേഷം മന്ത്രി ഭീഷണിപ്പെടുത്തിയെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും വീഡിയോകൾ അടക്കമുള്ള ഫോൺ രേഖകളിൽ ഇത് വ്യക്തമാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അതേ സമയം, ആരോപണം കെട്ടിച്ചമച്ചതാണെന്നും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനാണ് രാജിയെന്നും മിലിന്ദ് നായിക് പ്രതികരിച്ചു.
ലൈംഗിക പീഡനക്കേസ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന് അറിയാമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആരോപണ വിധേയനായ മന്ത്രിയുടെ പേര് വെളിപ്പെടുത്താതെ ഗോവ കോൺഗ്രസ് അദ്ധ്യക്ഷൻ ഗിരീഷ് ചോദങ്കർ ആഴ്ചകൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മന്ത്രിയുടെ പേര് വെളിപ്പെടുത്തിയത്. തെളിവുകൾ കൈമാറിയിട്ടും സർക്കാർ നടപടിയെടുക്കാത്തതിനാലാണ് പേര് വെളിപ്പെടുത്തിയതെന്ന് കോൺഗ്രസ് വിശദീകരിച്ചു.
പിന്നാലെ മന്ത്രിയുടെ വാട്‌സാപ്പ് ചാറ്റുകളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. വൈകാതെയാണ് മിലിന്ദ് നായികിന്റെ രാജി. ആരോപണ വിധേയനായ മന്ത്രിക്കെതിരെ 15 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനം സന്ദർശിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ കൈവശമുള്ള ചിത്രങ്ങളും വീഡിയോകളും ചാറ്റുകളും മറ്റും പുറത്തുവിടുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |