സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 വയസായി
ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്
പരക്കെ സ്വാഗതം. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും
ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ
തുടങ്ങിയവ പഠിച്ച കേന്ദ്ര ടാസ്ക് ഫോഴ്സിന്റെ
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതിനോട് പെൺകുട്ടികൾ പ്രതികരിക്കുന്നു
നേരത്തയാക്കേണ്ടിയിരുന്നു
ഈ നിയമം കുറേ വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിൽ നിരവധി പെൺകുട്ടികൾ വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച് വീട്ടമ്മമാരാകില്ലായിരുന്നു. നിയമത്തോട് പൂർണമായി യോജിക്കുന്നു. 18 വയസായ പെൺകുട്ടിയുടെ ജീവിതം വിവാഹം എന്ന പേരിൽ ബന്ധിക്കുകയാണ്. വീട്ടുകാരും ബന്ധുക്കളും ഒരു ബാദ്ധ്യത ഒഴിക്കുന്ന പോലെ അവളുടെ ഇഷ്ടം നോക്കാതെ വിവാഹം കഴിച്ച് അയയ്ക്കുന്നത് ഇനിയെങ്കിലും മാറുമെന്ന് വിശ്വസിക്കുന്നു. 18 കഴിഞ്ഞ പെൺകുട്ടിയെ ചൊവ്വാദോഷം പറഞ്ഞ് വിവാഹത്തിലേക്ക് നയിച്ചവർ ഇനി 21ൽ ചൊവ്വാ ദോഷം കാണുമെന്നും ഉറപ്പാണ്.
സോഫിയ ഷാജി,
എം.എസ്.ഡബ്ല്യു വിദ്യാർത്ഥിനി
ഇനിയും കൂട്ടണം
സ്ത്രീയുടെ വിവാഹപ്രായം 25 എങ്കിലും ആക്കണം. അപ്പോൾ 18 കഴിയുമ്പോഴേ കല്യാണം നടത്തണം എന്ന മാതാപിതാക്കളുടെ ആധി കുറെയൊക്കെ കുറയും. പെൺകുട്ടികൾക്കും ആരെയും പേടിക്കാതെ പഠിക്കാനും ജോലി നേടാനും അവരുടെ ആഗ്രഹങ്ങൾക്കൊപ്പം ജീവിക്കാനും കഴിയും. കല്യാണം ആയില്ലേ എന്ന നാട്ടുകാരുടെ ചോദ്യവും ഒഴിവാക്കാം.
-സീലിയ ബാസ്റ്റിൻ, പി.ജി വിദ്യാർത്ഥിനി
25 വയസ് ഏറ്റവും നല്ലത്
21 വയസാക്കിയ നിയമത്തോട് യോജിക്കുന്നു. 25 വയസാക്കിയാൽ ഏറ്റവും നല്ലത്. 18 വയസിൽ പ്രായപൂർത്തിയായാലും പലർക്കും പക്വത കൈവരാറില്ല. കാര്യങ്ങളെ പക്വതയോടെ സമീപിക്കാനും വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വയം പര്യാപ്തത നേടാനും പുതിയ നിയമം സഹായിക്കും.
(അഞ്ജന, പി.ജി വിദ്യാർത്ഥിനി)
സ്വാഗതാർഹം
18 വയസ് പഠന കാലമാണ്. പലരുടെയും വിദ്യാഭ്യാസം മുടക്കിയാണ് ജാതകത്തിന്റെയും മറ്റ് ദോഷങ്ങളുടെയും പേരിൽ വിവാഹം നടത്തുന്നത്. പഠനം കഴിയാതെയും സ്വപ്നങ്ങൾ പൂർത്തിയാക്കാതെയുമാണ് പലരും കല്യാണത്തിലേക്കും പ്രാരബ്ധത്തിലേക്കും പോകുന്നത്. ജീവിതം അറിയുന്നതിനു മുൻപാണ് 18ൽ കല്യാണം നടത്തുന്നത് . 21 വയസ് സ്വാഗതം ചെയ്യുന്നു.
- അനീറ്റ ജോയി, എം.എസ്.ഡബ്ല്യു
നല്ല തീരുമാനം
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നത് നല്ല തീരുമാനമാണ്. ഉന്നത വിദ്യാഭ്യാസത്തിന് വിടാതെ, 18 തികയുമ്പോഴേക്കും മക്കളെ കല്യാണം കഴിപ്പിച്ചു വിടുകയാണ് പല രക്ഷിതാക്കളും. കല്യാണപ്രായം 21 ആക്കിയാൽ തന്നെ പഠനം പൂർത്തിയാക്കാൻ സാധിച്ചെന്നു വരില്ല. പെൺകുട്ടികൾ ജോലി നേടി സ്വന്തം കാലിൽ നിൽക്കുമ്പോഴേ കല്യാണം തീരുമാനിക്കാവൂ.
-എം. നിമിഷ, കണ്ടന്റ് റൈറ്റർ
കുറച്ചു വൈകി
സ്വാഗതാർഹമായ തീരുമാനം. കുറച്ചു വൈകിയെന്നേയുള്ളൂ. കല്യാണപ്രായം 21 ലേക്ക് ഉയർത്തുമ്പോൾ ബിരുദപഠനമെങ്കിലും പൂർത്തിയാക്കാം. പെൺകുട്ടികൾക്ക് കൂടുതൽ പഠിക്കാനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമുള്ള അവസരം തുറന്നുകിട്ടും. ജോലി ചെയ്ത് ജീവിക്കാമെന്ന ആത്മവിശ്വാസമുണ്ടാവും. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പക്വതയും കൈവരും.
ജൂലി ജാസ്മിൻ, വിദ്യാർത്ഥിനി
സമത്വം വരട്ടെ
വിവാഹപ്രായം 21 ആകുമ്പോൾ പഠിക്കാൻ കൂടുതൽ സാഹചര്യം ലഭിക്കും. വിവാഹശേഷമുള്ള പഠനം പലപ്പോഴും പാതിവഴിക്ക് നിലച്ചുപോകും. വോട്ടവകാശത്തിന് പോലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പ്രായമാണ്. വിവാഹപ്രായത്തിലും സമത്വം വരട്ടെ.
ഭാവന മോഹൻ
ഒന്നാം വർഷ ബി.എ ഇക്കണോമിക്സ്
അസംപ്ഷൻ കോളേജ്, ചങ്ങനാശേരി
ഏറെ ഗുണം ചെയ്യും
കല്യാണ പ്രായമായെന്ന് പറഞ്ഞ് കൃത്യമായ വിദ്യാഭ്യാസം പോലും പല പെൺകുട്ടികൾക്കും നിഷേധിക്കപ്പെടുന്നു. പ്രായത്തെക്കാൾ വിവാഹത്തിൽ വ്യക്തിസ്വാതന്ത്ര്യമാണ് പരിഗണിക്കേണ്ടത്. പുതിയ തീരുമാനം ഏറെ ഗുണം ചെയ്യും.
-എം.സഫാ നിഖാഷി
രണ്ടാം വർഷ ബി.എ ഇംഗ്ലീഷ്
മാർ ഗ്രിഗോറിയസ് കോളേജ്
പുന്നപ്ര
വിവാഹം പെൺകുട്ടി
തീരുമാനിക്കും
വളരെ നല്ലതാണ്. ചില ആളുകൾ പെൺകുട്ടികൾക്ക് 18 വയസാകുന്നതു നോക്കിയിരിക്കും കെട്ടിച്ചുവിടാൻ. ആ രീതിക്ക് അവസാനമാകും. അവർക്ക് കൂടുതൽ പഠിക്കാൻ അവസരം ലഭിക്കും. പെൺകുട്ടികൾ വിവാഹം കഴിക്കാൻ മാനസികമായി തയ്യാറാകുമ്പോൾ മാത്രമേ വിവാഹം നടത്താവൂ എന്നതാണ് എന്റെ അഭിപ്രായം. അതിൽ മാതാപിതാക്കൾക്കു പോലും പങ്കില്ലെന്നാണ് വിശ്വസിക്കുന്നത്. പെൺകുട്ടി ഇൻഡിപെൻഡന്റായി എന്നു തോന്നുമ്പോൾ അത് സാമൂഹികമായും സാമ്പത്തികമായും, അതിനോടൊപ്പം തനിക്കൊരു വിവാഹം വേണമെന്ന് പെൺകുട്ടിക്ക് എപ്പോൾ തോന്നുന്നോ അപ്പോൾ മതി ഒരു വിവാഹം.
ഗൗരി കൃഷ്ണ (സീരിയൽ താരം)
പക്വത നേടാനാകും
വിവാഹ പ്രായം 21 വയസാക്കുന്നതിലൂടെ പഠിക്കാനും ദാമ്പത്യ ജീവിതത്തെ പക്വതയോടെ സമീപിക്കാനും സാധിക്കും. ചെറുപ്രായത്തിൽ വിവാഹം കഴിക്കുന്നതിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പലർക്കും സാധിക്കില്ല.
മരിയ മാർട്ടിൻ
ഫിസിയോ തെറാപ്പി,
വിദ്യാർത്ഥിനി , തൃശൂർ
സ്ത്രീശാക്തീകരണം
സ് ത്രീകളുടെ വിവാഹപ്രായം പുരുഷന്മാർക്ക് തുല്യമാക്കിയതിൽ യോജിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം പാത നിശ്ചയിക്കാനും കഴിയും. സ്ത്രീശാക്തീകരണത്തിന് വഴിയൊരുക്കും.
നിള ജെഷി
(എസ്.എഫ്.ഐ എറണാകുളം
ഏരിയ കമ്മിറ്റി മെമ്പർ)
മികച്ച തീരുമാനം
പക്വത വരാത്ത പ്രായത്തിൽ രക്ഷിതാക്കളുടെ താത്പര്യ പ്രകാരമാണ് ഭൂരിഭാഗം വിവാഹങ്ങളും. വിവാഹപ്രായം 21 ആകുന്നതോടെ സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സംഭവിക്കും. കൂടുതൽ പഠിക്കാനും സാമ്പത്തികമായി സ്വാശ്രയത്വം നേടാനും സമയം ലഭിക്കും. പഠനത്തിൽ മോശമാണെങ്കിൽ കൈത്തൊഴിൽ പഠിക്കാം. സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞാൽ കുടുംബജീവിതത്തിലും മാറ്റം ഉണ്ടാകുമെന്നാണ് ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളുടെ പ്രശ്നങ്ങളിൽ വർഷങ്ങളായി ഇടപെടുന്നതിൽ നിന്ന് മനസിലാകുന്നത്.
ബീന സെബാസ്റ്റ്യൻ
(സഖി ചെയർപേഴ്സൺ)
പഠിക്കാൻ അവസരം
മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ ഗ്രാമങ്ങളിൽ 16 തികയാത്ത പെൺകുട്ടികൾ വിവാഹത്തിന് നിർബന്ധിക്കപ്പെടുന്നുണ്ട്. 18 ൽ വിവാഹിതരായാലും പഠനത്തെ ബാധിക്കും. കുട്ടികളായാൽ പറയാനുമില്ല. വിവാഹപ്രായം 21 ആകുന്നതോടെ ഡിഗ്രി പൂർത്തിയാക്കാം.
സമീന നവാസ്
(മൂന്നാം വർഷ ഡിഗ്രി
എസ്.എച്ച്.കോളേജ്, തേവര)
നിർബന്ധമാക്കരുത്
ചെറിയ പ്രായത്തിൽ പെൺകുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്നത് ശരിയല്ല. 18 വയസ് പെൺകുട്ടികളുടെ സുവർണ്ണ കാലമാണ്. അപ്പോൾ കുടുംബ പ്രാരബ്ധങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തി ഉണ്ടാവണമെന്നില്ല. 18ലെ വിവാഹം ഇന്നത്തെ കാലത്തിന് യോജിച്ചതല്ല. വിവാഹപ്രായം സ്ത്രീകളുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും അളവുകോലാകരുത്. വിവാഹത്തിനുള്ള മിനിമം പ്രായമാണ് 21 വയസ്. അത് നിർബന്ധമാക്കരുത്.
സുചിത്ര
(ലാ കോളേജ് വിദ്യാർത്ഥി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |