ദുരന്തം വക്കം പണയിൽ കടവിൽ
സി.ഐയും മറ്റൊരു പൊലീസുകാരനും രക്ഷപ്പെട്ടു
വക്കം (തിരുവനന്തപുരം): പോത്തൻകോട് സുധീഷ് വധക്കേസിലെ ഒന്നാം പ്രതി ഒട്ടകം രാജേഷിനെ പിടിക്കാൻ അഞ്ചുതെങ്ങ് കായലിന് നടുവിലെ തുരുത്തിലേക്ക് പോയ സംഘത്തിലെ പൊലീസുകാരൻ വള്ളം മറിഞ്ഞ് മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന സി.ഐയെയും മറ്റൊരു പൊലീസുകാരനെയും തോണിക്കാരനെയും നാട്ടുകാർ രക്ഷപ്പെടുത്തി.
തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര ആലിശേരിയിൽ കാർത്തികയിൽ സുരേഷ് -അനില ദമ്പതികളുടെ മകനുമായ എസ്.ബാലുവാണ് (27) മരിച്ചത്.
റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനാണ് പിതാവ്. റിട്ട. ഡെപ്യൂട്ടി തഹസിൽദാരാണ് മാതാവ്. രണ്ട് മക്കളിൽ മൂത്തയാളാണ് അവിവാഹിതനായ ബാലു. കേന്ദ്രസേനയിൽ എസ്.ഐ സെലക്ഷൻ കിട്ടി നിയമനം കാത്തിരിക്കുകയായിരുന്നു. കേരള പൊലീസിലെ പരിശീലനം പൂർത്തിയാക്കി ആറു മാസം മുമ്പാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത്.എം.കോം വിദ്യാർത്ഥിയായ ബിനുവാണ് ഏക സഹോദരൻ.
വർക്കല സി. ഐ. പ്രശാന്ത്, വർക്കല സ്റ്റേഷനിലെ സി.പി.ഒ. പ്രശാന്തകുമാരൻ നായർ (35),വള്ളം ഉടമ വസന്തൻ എന്നിവരാണ് രക്ഷപ്പെട്ടത്.ഇവരെ വർക്കല മിഷൻ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വക്കം പണയിൽ കടവിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. ഉച്ചയ്ക്ക് 11.50ന് ജീപ്പിൽ പണയിൽകടവ് പാലത്തിന് സമീപമെത്തിയ പൊലീസ് സംഘം വസന്തന്റെ വള്ളത്തിൽ കയറിയശേഷം പൊന്നും തുരുത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടു. എൻജിൻ ഘടിപ്പിച്ച ഭാഗത്ത് വസന്തനും മറുതലയ്ക്കൽ ബാലുവും ഇരുന്നു. വശങ്ങളിൽ മുഖാമുഖമായി സി.ഐയും പ്രശാന്തും ഇരുന്നു. അമ്പത് മീറ്റർ പിന്നിട്ടപ്പോഴേക്കും വള്ളം ഒരുവശത്തേക്ക് ചരിഞ്ഞു.
തീരത്ത് കക്ക പുഴുങ്ങികൊണ്ടിരുന്ന ഷീജയെന്ന സ്ത്രീയാണ് അപകടം കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വള്ളക്കാരും സി.ഐയെയും പൊലീസുകാരനെയും രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. തോണിക്കാരനെ കരയ്ക്ക് എത്താനും സഹായിച്ചു.
ചെളിയിൽ കുടുങ്ങിയതിനാൽ അര മണിക്കൂറിലേറെ പ്രയത്നിച്ചാണ് ബാലുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും പൊലീസും ഫയർഫോഴ്സും പാഞ്ഞെത്തി. ബാലുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റൂറൽ എസ്.പി കെ.ബി മധു, ഡിവൈ.എസ്.പിമാരായ നിയാസ്, സുനീഷ് ബാബു, സ്റ്റുവർട്ട് കീലർ എന്നിവരും വൻപൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
അപകടം വരുത്തിയത് നാലുപേർ കയറിയത്
തോണിക്കാരനടക്കം രണ്ടുപേർക്ക് മാത്രം സഞ്ചരിക്കാവുന്ന മീൻപിടിത്ത വള്ളത്തിൽ മൊത്തം നാലുപേർ
പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഉടമ മറുത്തൊന്നും പറയാതെ വള്ളം ഇറക്കുകയായിരുന്നു.
ബാലു ഇരുന്ന ഭാഗം വെള്ളത്തിനടിയിലേക്ക് മുങ്ങിയതാണ് ജീവഹാനിയിലേക്ക് നയിച്ചത്.
ചെളിയിൽ പുതഞ്ഞ ബാലുവിനെ പുറത്തെടുക്കാൻ അര മണിക്കൂർ വേണ്ടിവന്നു.
`ബാലുവിന്റെ യൂണിഫോമിൽ നനവ് തട്ടിയപ്പോൾ പൊടുന്നനെ എഴുന്നേറ്റു. അതോടെ വള്ളത്തിന്റെ ബാലൻസ് തെറ്റി'
-വസന്തൻ
വള്ളം ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |