കണ്ണൂർ: കൃഷി നശിപ്പിച്ച് കർഷക ശത്രുക്കളായ കാട്ടുപന്നികളെ തുരത്താൻ തോക്കും പടക്കവും ഒന്നും വേണ്ട, റേഡിയോ മതി...
വാഴത്തോട്ടം കുത്തിമറിച്ച പന്നിക്കൂട്ടത്തെ ഓടിക്കാൻ കർഷക സുഹൃത്തുക്കളായ എൻ.വി. അനിൽകുമാറും ടി.പി. പ്രേമരാജനും പല വഴികളും നോക്കി. ഫലിച്ചില്ല. ഒടുവിലാണ് പാട്ടുപെട്ടി പരീക്ഷിച്ചത്. അത് വൻ വിജയം ! മയ്യിൽ ചെക്കിക്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ ആറേക്കർ വാഴത്തോട്ടത്തിൽ ഇപ്പോൾ പന്നികൾ കടക്കുന്നില്ല.
മരത്തിൽ ആറടി പൊക്കത്തിൽ റേഡിയോ സ്ഥാപിച്ചു. വൈകിട്ട് ആറിന് ഓൺ ചെയ്യും. രാവിലെ എട്ടിന് ഓഫാക്കും. രാത്രി മുഴുവൻ ഉറക്കമിളച്ച് കാവലിരുന്ന ഇവർ ഇപ്പോൾ മനസമാധാനത്തോടെ ഉറങ്ങുന്നു. പാട്ട് കേൾക്കുമ്പോൾ മനുഷ്യസാന്നിദ്ധ്യം തോന്നുന്നതിനാലാവണം പന്നികൾ അടുക്കാത്തത്. കിളികളെ പായിക്കാൻ പാടവരമ്പത്ത് പാട്ടയും മറ്റും കൊട്ടാറുണ്ട്. അതുപോലെ ഒരു രീതി. രണ്ടു മാസമായി റേഡിയോ സ്ഥാപിച്ചിട്ട്. പന്നികൾ പിന്നെ ആ വഴിക്ക് വന്നിട്ടില്ല.
''ഐഡിയ ആരും പറഞ്ഞു തന്നതല്ല, ആളനക്കവും ബഹളവും ഉണ്ടെങ്കിൽ പന്നികൾ കൃഷിയിടത്തേക്ക് കടക്കാൻ മടിക്കുമെന്ന് മനസിലാക്കിയിട്ടുണ്ട്. പണ്ടുള്ളവർ എന്തെങ്കിലുമൊക്കെ ഉച്ചത്തിൽ കൊട്ടിയും ബഹളമുണ്ടാക്കിയുമാണല്ലോ പന്നികളെ തുരത്തിയത്. അത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്തുനോക്കിയതാണ്.
-എൻ.വി. അനിൽകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |