കൊച്ചി: പ്രൈമറി, സെക്കൻഡറി, കോളേജ് അദ്ധ്യാപക സ്ഥലംമാറ്റങ്ങൾ മുറപോലെ നടക്കുമ്പോഴും രണ്ടു വർഷമായി ഹയർസെക്കൻഡറി സ്ഥലംമാറ്റത്തെക്കുറിച്ച് മിണ്ടാട്ടമില്ല. അദ്ധ്യാപകർക്ക് സ്വന്തം ജില്ലയിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഇതുവഴി നഷ്ടപ്പെടുന്നത്. ഫെബ്രുവരിയിൽ സ്ഥലംമാറ്റ അപേക്ഷ സ്വീകരിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.
സ്ഥലംമാറ്റം അദ്ധ്യയന വർഷാവസാനമായാൽ വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കും. പ്രിൻസിപ്പൽ പ്രൊമോഷനും കഴിഞ്ഞ രണ്ടു വർഷത്തെ വിരമിക്കലും കഴിഞ്ഞതോടെ പലയിടത്തും അദ്ധ്യാപകരുടെ കുറവുണ്ട്. ഒരു വിഷയത്തിന് രണ്ട് അദ്ധ്യാപകരുള്ള സ്കൂളുകളുമുണ്ട്. ചട്ടപ്രകാരം മാതൃജില്ലയിൽ അഞ്ചു വർഷം പൂർത്തിയാക്കുന്നയാളുടെ തസ്തിക ഓപ്പൺ തസ്തികയാവും. പുറംജില്ലകളിൽ മൂന്നു വർഷം ജോലി ചെയ്യുന്നയാൾ അപേക്ഷിച്ചാൽ സ്വന്തം ജില്ലയിൽ അഞ്ചു വർഷം സർവീസ് പൂർത്തിയാക്കിയ ആൾ മാറണം. അവസാനം സ്ഥലംമാറ്റം നടന്ന 2019ലും അവസരം ലഭിക്കാത്ത പലരും ആറു വർഷത്തിനുമേൽ ഒരേ ജില്ലയിൽ ജോലി ചെയ്യുകയാണ്.
പ്രതിസന്ധികൾ ഇങ്ങനെ
തെക്കൻ ജില്ലകളിലെ നിരവധി അദ്ധ്യാപകർ വടക്കൻ ജില്ലകളിലുണ്ട്. വിരമിക്കുന്ന വർഷത്തിൽ പോലും മാറ്റം ലഭിക്കുന്നില്ല. രോഗികൾ, അംഗപരിമിതർ, അവശത അനുഭവിക്കുന്ന മാതാപിതാക്കളോ കുട്ടികളോ ഉള്ളവർ, വിധവകൾ തുടങ്ങിയവർക്കും സ്ഥലംമാറ്റം നിഷേധിക്കപ്പെടുന്നു.
പുതിയ പ്രിൻസിപ്പൽ വരുമ്പോൾ അദ്ദേഹത്തിന്റെ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകൻ മാറണം. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വഴി നൂറുകണക്കിന് സ്‌കൂളുകളിൽ പുതിയ പ്രിൻസിപ്പൽമാർ വന്നതോടെ ഒരേവിഷയത്തിൽ നിലവിൽ രണ്ട് അദ്ധ്യാപകരായി. ഇവർ മാറിപ്പോകേണ്ട സ്‌കൂളുകളിൽ അദ്ധ്യാപകരില്ലാത്ത സ്ഥിതിയാണ്.
മറ്റെല്ലാ വകുപ്പുകളിലും സ്ഥലംമാറ്റം സമയബന്ധിതമായി നടക്കുമ്പോൾ ഹയർ സെക്കൻഡറി മേഖലയെ തഴയുകയാണ്. ചർച്ചകളിൽ അധികൃതർ നൽകിയ ഉറപ്പു നടപ്പിലാവുന്നില്ല.
-അനിൽ എം. ജോർജ്
സംസ്ഥാന ജനറൽ സെക്രട്ടറി,
ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |