കൊച്ചി: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്യാത്ത സ്ളോട്ടുകളിൽ സ്‌പോട്ട് ബുക്കിംഗ് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. നിലവിൽ വെർച്വൽ ക്യൂവിൽ എത്ര ഒഴിവുണ്ടെങ്കിലും പ്രതിദിനം 10,000 പേർക്കു മാത്രമാണ് സ്‌പോട്ട് ബുക്കിംഗ് നൽകുന്നത്. വെർച്വൽ ക്യൂ സംവിധാനം പൊലീസിൽ നിന്ന് ഏറ്റെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറണമെന്നാവശ്യപ്പെടുന്ന ഹർജികളാണ് ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്. പ്രതിദിനം 60,000 പേർക്ക് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാമെങ്കിലും 45,000 പേർ മാത്രമാണ് ദർശനത്തിനെത്തുന്നത്. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നതിന് നൽകുന്ന വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച വിഷയം ക്രിസ്‌മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
ഹലാൽ ശർക്കര: ഹർജി മാറ്റി
ശബരിമലയിൽ അപ്പവും അരവണയുമുണ്ടാക്കാൻ ഹലാൽ മുദ്രയുള്ള ശർക്കര പായ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹർജി ദേവസ്വം ബെഞ്ച് ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |