കൊച്ചി: പി.ടി.തോമസ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പടിയിറങ്ങിയിട്ട് വർഷം 40 കഴിഞ്ഞിട്ടും അദ്ദേഹ ത്തിന് ഒരാവശ്യമുണ്ടെന്ന് അറിഞ്ഞാൽ ചങ്ങാതിമാർ ഓടിയെത്തുമായിരുന്നു. തിരഞ്ഞെടുപ്പ് കാലമാണെങ്കിൽ സ്കിറ്റും ഫ്ളാഷ്മോബും ഫിലിംഫെസ്റ്റിവലുമായി പ്രചാരണത്തിന് മോടി കൂട്ടും. ഫ്രണ്ട്സ് ഒഫ് പി.ടി എന്ന പേരിൽ സംഘടന രൂപീകരിച്ച് ഗാഡ്ഗിൽ വിവാദ കാലത്ത് കട്ടയ്ക്ക് ഒപ്പം നിന്നു. എല്ലാ ക്രിസ്മസ് കാലത്തും ലോകത്തിന്റെ പല ഭാഗത്തുള്ള ഇവർ പി.ടിക്കൊപ്പം കൊച്ചിയിൽ ഒത്തുചേർന്നു. ഇത്തവണ 28ന് ഫോർട്ടുകൊച്ചിയിൽ കാണാനായിരുന്നു തീരുമാനം. നെതർലൻഡിലെ ഇന്ത്യൻ അംബാസഡറായിരുന്ന വേണു രാജാമണി, ചലച്ചിത്ര നടൻ രവീന്ദ്രൻ, മഹാരാജാസിലെ മുൻ പ്രിൻസിപ്പൽ മേരി മെറ്റിൽഡ, അഡ്വ. സാജൻ മണ്ണാളി തുടങ്ങി നിരവധി പ്രമുഖർ ഈ കൂട്ടായ്മയിലുണ്ട്.
ഏറ്റവുമൊടുവിൽ പി.ടിയുടെ ജൻമദിനമായ ഡിസംബർ 12ന് ആശുപത്രി കിടക്കയിലായിരുന്ന പി.ടിക്ക്
വീഡിയോകോളിലൂടെ സുഹൃത്തുക്കൾ ആശംസ നേർന്നു. സംഗീത സംവിധായകനായ ജെറി അമൽദേവിന്റെ കരോൾ പരിപാടിക്കിടെയാണ് ഈ അപൂർവ രംഗം അരങ്ങേറിയത്. ട്രൂപ്പിലെ ഗായികയും ചീഫ് കോഓർഡിനേറ്ററും മഹാരാജാസ് പൂർവ വിദ്യാർത്ഥിയുമായ എലിസബത്ത് കുര്യന്റെ ക്ഷണപ്രകാരമാണ് ചങ്ങാതിമാരെത്തിയത്. ട്രൂപ്പിന്റെ കരോൾ ഗാനങ്ങൾ തുടരുന്നതിനിടെ 'പിറന്നാൾ ബോയ് പി.ടി'യ്ക്ക് വേണ്ടി ഒരു ഗാനം ആലപിക്കണമെന്ന് ജെറി അമൽദേവിനോട് വേണു രാജാമണി അഭ്യർത്ഥിച്ചു. അദ്ദേഹം ഉടനടി ആശംസ അർപ്പിച്ച് ഗാനം ആലപിച്ചു. സുഹൃത്തുക്കൾ അത് റെക്കാഡ് ചെയ്ത് പി.ടിക്ക് അയച്ചു. മിനിറ്റുകൾക്കുള്ളിൽ പി.ടി തിരികെ വിളിച്ചു. ആദ്യം ജെറി അമൽദേവിനോട് നന്ദിപറഞ്ഞു. പിന്നീട് ഓരോരുത്തരോടും സംസാരിച്ചു. രോഗത്തെ അതിജീവിച്ച് പി.ടി തിരികെ വരുമെന്നായിരുന്നു സുഹൃത്തുക്കളുടെ പ്രതീക്ഷ.
വേണു രാജാമണി നെതർലൻഡിലുണ്ടായിരുന്ന സമയത്ത് സുഹൃദ്സംഘം വിദേശ പര്യടനത്തിന് പദ്ധതിയിട്ടെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്ര മുടങ്ങി.
പ്രണയം പെയ്യുന്നു
കോളിളക്കം സൃഷ്ടിച്ച പ്രണയകഥയിലെ നായികാനായകൻമാരാണ് പി.ടിയും ഉമയും. വത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ ഇരു കുടുംബങ്ങളും ബന്ധത്തെ എതിർത്തു. സത്യൻ അന്തിക്കാടിന്റെ സസ്നേഹം എന്ന ചിത്രത്തിന് ഇവരുടെ ദാമ്പത്യ ജീവിതത്തിലെ ആദ്യകാല അനുഭവങ്ങളുമായി സാമ്യമുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. അത് സത്യമാണോയെന്ന ചോദ്യത്തിന് കള്ളച്ചിരിയായിരുന്നു പി.ടിയുടെ മറുപടി. സത്യൻ അന്തിക്കാടുമായി പി.ടിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |