ന്യൂഡൽഹി: പുതുവത്സരാഘോഷങ്ങൾ വരാനിരിക്കെ ആവശ്യമായ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമമനുസരിച്ച് നിരോധനാജ്ഞ ഉൾപ്പെടെ സ്വീകരിക്കാമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവടങ്ങിയ കത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കൈമാറി. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങൾ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നിയന്ത്രണങ്ങൾ ഉടൻ സ്വീകരിക്കണം. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ കൊവിഡ് മാനദണ്ഡങ്ങൾ ജന. 31 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് പാലിക്കുന്നത് ഉറപ്പ് വരുത്താൻ സംസ്ഥാനം ജാഗ്രത പുലർത്തണം.
രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ ഇന്നലെ രാത്രി 11 മുതൽ രാത്രി കാല കർഫ്യൂ നടപ്പിലാക്കി. 142 ഒമിക്രോൺ കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 141 ഉം കേരളത്തിൽ 57 ഉം ഗുജറാത്തിൽ 49 ഉം രാജസ്ഥാനിൽ 43 ഉം തെലങ്കാനയിൽ 41 ഉം കേസുകൾ സ്ഥിരീകരിച്ചു. ഗോവയിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 578 ആയി. കഴിഞ്ഞ ദിവസം 6,531 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 75,841 പേർ ചികിത്സയിലുണ്ട്. ഡൽഹിയിൽ പുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |