കൊച്ചി: പൊലീസിനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത 164 തൊഴിലാളികളിൽ 23 പേർ മാത്രമാണ് കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നും മറ്റുള്ളവർ നിരപരാധികളാണെന്നും കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണമല്ല നടക്കുന്നത്. സംഭവത്തിന്റെ പേരിൽ കിറ്റെക്‌സിനെ അടച്ചുപൂട്ടിക്കാനും ട്വന്റി 20യെ ഇല്ലാതാക്കാനും രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അക്രമം നടന്ന ലേബർ ക്യാമ്പിലെ സി.സി ടി.വി ദൃശ്യങ്ങളും മൊബൈൽ ദൃശ്യങ്ങളും പരിശോധിച്ചാണ് 23 പ്രതികളെ കമ്പനി കണ്ടെത്തിയത്. ഏഴു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. ഇവരിൽ 13 പേരെ കമ്പനിയാണ് പൊലീസിന് കൈമാറിയത്. ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് പരമാവധി ശിക്ഷ നൽകണം. ഇവരെ ഒരുവിധത്തിലും സംരക്ഷിക്കില്ല. യാതൊരു സഹായവും നൽകില്ല.
ആക്രമണത്തിൽ പങ്കാളികളല്ലാത്ത നിരപരാധികളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും. ഇവരെ മോചിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണം. അറസ്റ്റിലായവർ ഉപയോഗിച്ച ലഹരിവസ്തു എന്താണെന്നറിയാൻ രക്തപരിശോധന ഉൾപ്പെടെ പൊലീസ് നടത്തിയിട്ടില്ല. അന്യസംസ്ഥാനക്കാരായ നിരപരാധികളെ കേസിൽ കുടുക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
12 ക്യാമ്പുകളിലായി 984 തൊഴിലാളികളുണ്ട്. ഇവരിൽ 499 മലയാളികളും 485 അന്യസംസ്ഥാനക്കാരുമാണ്. 10, 11, 12 നമ്പർ ക്യാമ്പുകളിലെ മലയാളികളെ ഒഴിവാക്കി അന്യസംസ്ഥാനക്കാരെ മാത്രമാണ് പിടികൂടിയത്. ഇത് മനുഷ്യാവകാശലംഘനവും ക്രൂരതയുമാണ്.
പൊലീസ് അന്വേഷണത്തിന് പൂർണ്ണസഹായം കമ്പനി നൽകും. മറ്റേത് ഏജൻസി അന്വേഷിക്കുന്നതും സ്വാഗതം ചെയ്യുന്നു. സംഭവത്തിന്റെ പേരിൽ തന്നെ തകർക്കാനാണ് പി.വി. ശ്രീനിജൻ എം.എൽ.എ ഉൾപ്പെടെ ശ്രമിക്കുന്നത്. കേരളത്തിന് ആവശ്യമില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും തയ്യാറാണ്. നടത്താൻ കഴിയാത്തവിധം രാഷ്ട്രീയ നേതാക്കൾ ഒത്തുചേർന്ന് പകവീട്ടുകയാണ്. സംഭവത്തിൽ തനിക്കാണ് ഉത്തരവാദിത്വമെങ്കിൽ കേസെടുക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |