പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എസ്. ഡി. പി. ഐയുടെ ഒരു പവർത്തകൻ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് ദീർഘകാല ആസൂത്രണമുണ്ടായിരുന്നതായും ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനയിൽ പങ്കെടുത്തവരെ കൂടി പിടികൂടിയാലെ ചിത്രം വ്യക്തമാകൂ. ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ പൊലീസ് ഊർജിത ശ്രമം തുടരുകയാണെന്നും എസ്.പി വ്യക്തമാക്കി.
എസ്.ഡി.പി.ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൃത്യം നടത്താൻ പ്രതികൾക്ക് വാഹനം എത്തിച്ചത് നസീറാണ്. ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കാറിന്റെ വ്യാജ നമ്പർ പ്ലേറ്റൊരുക്കിയതും നസീറാണ്. കൊലപാതകത്തിന് ശേഷം വാഹനം പൊള്ളാച്ചിയിൽ എത്തിച്ച് പൊളിക്കാൻ കൊടുത്തു. പൊലീസ് തിരയുന്നുണ്ടെന്ന് മനസിലാക്കി ഒളിവിൽ പോയ ഇയാളെ കൊല്ലങ്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ, കൊല്ലങ്കോട് സ്വദേശി ഷാജഹാൻ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.
കഴിഞ്ഞമാസം പതിനഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |