മലപ്പുറം: വിഭാഗീയ പ്രശ്നങ്ങളിൽ പാർട്ടി അച്ചടക്ക നടപടി അംഗീകരിച്ചവരെ തിരിച്ചെടുത്തും വിമതസ്വരം തുടർന്നവർക്കെതിരെ സ്വരം കടുപ്പിച്ചും സി.പി.എം മലപ്പുറം ജില്ലാ സമ്മേളനം സമാപിച്ചു. പെരിന്തൽമണ്ണയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തോൽവിയെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയരായ രണ്ടുപേരുടെ തരംതാഴ്ത്തൽ നടപടി പിൻവലിച്ചപ്പോൾ സ്ഥാനാർത്ഥിത്വ പ്രശ്നത്തിൽ പരസ്യ പ്രതിഷേധമുയർന്ന പൊന്നാനിയിലെ ടി.എം.സിദ്ദിഖിനെതിരായ നടപടി സമ്മേളനം പുനഃപരിശോധിച്ചില്ല. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് നടപടിയെടുത്ത ശേഷവും പൊന്നാനിയിൽ വിമതപ്രശ്നങ്ങൾ തുടർന്നതാണ് സിദ്ദിഖിന് വിനയായത്.
ജയം ഉറപ്പെന്ന് സി.പി.എം വിലയിരുത്തിയ പെരിന്തൽമണ്ണയിൽ സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.എം.മുസ്തഫ 38 വോട്ടിന് പരാജയപ്പെട്ടിരുന്നു. പെരിന്തൽമണ്ണയിലെ ചില നേതാക്കളുടെ പാർലമെന്ററി വ്യാമോഹവും മുസ്തഫയെ ഉൾക്കൊള്ളാൻ തയ്യാറാവാതിരുന്നതും പരാജയത്തിന് കാരണമായതായി പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായിരുന്ന സി.ദിവാകരനെയും വി.ശശികുമാറിനെയും തരംതാഴ്ത്തി. ഇരുവരും പിശകുകൾ സ്വയംവിമർശനപരമായി അംഗീകരിക്കുകയും പൂർണമായും തിരുത്തൽ നടപടികൾക്ക് വിധേയരാവുകയും ചെയ്തെന്ന വിലയിരുത്തലിലാണ് ഈ സമ്മേളനത്തിൽ അവരെ വീണ്ടും ജില്ലാ കമ്മിറ്റിയിലുൾപ്പെടുത്തിയത്.
പൊന്നാനിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം.സിദ്ദിഖിനെ പരിഗണിക്കാതെ പി.നന്ദകുമാറിനെ മത്സരിപ്പിച്ചതോടെ പരസ്യപ്രതിഷേധവുമായി അണികൾ തെരുവിലിറങ്ങിയിരുന്നു. ഇതു തടയുന്നതിൽ സിദ്ദിഖിന് വീഴ്ചപറ്റിയെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ശക്തമായ വിഭാഗീയത കാരണം പൊന്നാനി ഏരിയാ കമ്മിറ്റിയിൽ മത്സരവും നടന്നു. തിരഞ്ഞെടുക്കപ്പെട്ട രണ്ട് സിദ്ദിഖ് അനുകൂലികൾ രാജിയും വച്ചു. തിരുത്തൽ കാലയളവിലടക്കം ഗുരുതര വ്യതിയാനം സിദ്ദിഖിനുണ്ടായെന്ന് വിലയിരുത്തിയതോടെ ജില്ലാ സമ്മേളനവും നടപടി പുനഃപരിശോധിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |