കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. വി.എൻ. അനിൽ കുമാർ രാജിവച്ചു. കേസിന്റെ വിചാരണ നടക്കുന്ന സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ നിന്ന് ഇന്നലെ ഇറങ്ങിപ്പോയ അനിൽ കുമാർ ഹൈക്കോടതിയിലെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫീസിലെത്തി രാജിസന്നദ്ധത അറിയിച്ചിരുന്നു. ഹോം സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.
കേസിൽ നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതടക്കമുള്ള പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ കോടതി നിരസിച്ചിരുന്നു. പുതിയ ഒമ്പത് സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യത്തിൽ മൂന്നു പേരെ വിസ്തരിക്കാൻ മാത്രമാണ് അനുമതി നൽകിയത്. വിചാരണക്കോടതിയുടെ ഈ നടപടിക്കെതിരെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിചാരണ നിറുത്തിവച്ച് തുടരന്വേഷണം നടത്താൻ അനുമതി വേണമെന്ന് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ഇന്നലെ ആവശ്യപ്പെട്ടത്.
ഇതിനുശേഷം 120 -ാം സാക്ഷി ഹാജരല്ലാത്തതിനാൽ വിസ്താരം നീട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്നാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫീസിലെത്തി രാജിസന്നദ്ധത അറിയിച്ചത്. അഡ്വ. എ. സുരേശനായിരുന്നു കേസിലെ ആദ്യ സ്പെഷ്യൽ പ്രോസിക്യൂട്ടർ. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും തള്ളിയതിനു പിന്നാലെ 2020 നവംബർ 23 ന് അഡ്വ. സുരേശൻ രാജിവച്ചു.
പിന്നീട് സർക്കാർ 2021 ജനുവരി നാലിന് അഡ്വ. അനിൽ കുമാറിനെ നിയമിച്ചു. നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ചുമതലയേറ്റ് ഒരു വർഷം തികയാനിരിക്കെയാണ് അനിൽ കുമാറും രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |