തിരുവനന്തപുരം: വ്യക്തി ശുചിത്വവും ആഹാര ശുചിത്വവും പരമപ്രധാനമാണെന്ന് വർഷങ്ങൾക്ക് മുൻപ് ഗുരുദേവൻ പറഞ്ഞതിന്റെ പൊരുൾ തിരിച്ചറിയാൻ കൊറോണ വൈറസ് പിടിമുറുക്കും വരെ ലോകത്തിന് കഴിഞ്ഞില്ലെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ആരോഗ്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ രോഗങ്ങളും ഇല്ലാതാക്കാൻ വ്യക്തി ശുചിത്വം പ്രധാനമാണെന്ന് മുൻകൂട്ടിക്കണ്ട ആചാര്യനാണ് ഗുരുദേവൻ. ലോകത്തെങ്ങും ഇപ്പോൾ കൊറോണ വൈറസിന് വകഭേദം സംഭവിക്കുകയാണ്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധർ പറയുന്നത് അധികം താമസിയാതെ ഒമിക്രോൺ സുനാമി ഉണ്ടാകുമെന്നാണ്. ജീവിതശൈലീ രോഗങ്ങൾ കുറച്ചുകൊണ്ടുവരാൻ ആഹാരത്തിൽ ശ്രദ്ധവേണം. സുസ്ഥിര വികസന സൂചികയിലും ആയുർദൈർഘ്യത്തിലും കേരളം മുന്നിലാണ്. എന്നാൽ ജീവിത ശൈലീ രോഗികളും കാൻസർ ബാധിതരും കേരളത്തിൽ കൂടിവരികയാണ്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ പ്രതിരോധിക്കാൻ ഗുരുദേവൻ നിർദ്ദേശിച്ച പഞ്ചശുദ്ധി ശീലങ്ങൾക്കാവുമെന്നും മന്ത്രി പറഞ്ഞു.
മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ അദ്ധ്യക്ഷനായിരുന്നു. വി.ജോയി എം.എൽ.എ, മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി വിഭാഗം ഹെഡ് ഡോ. ഇന്ദു പി.എസ്, പൊതുജനാരോഗ്യ വിദഗ്ദ്ധൻ എസ്.എസ്. ലാൽ, ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ. സജീദ്.എ, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ടി. പ്രഭാകരൻ, വർക്കല കഹാർ എന്നിവർ സംസാരിച്ചു. സ്വാമി ധർമ്മചൈതന്യ സ്വാഗതവും ശിവഗിരി മഠം പി.ആർ.ഒ സോമനാഥൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |