ജയിലിൽ തടവു പുള്ളികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു എന്നൊരു വാർത്ത വന്നാൽ ആളുകൾ വളരെയധികം പരിഭ്രാന്തരാകും. എന്നാൽ ജയിലിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ജയിൽ വകുപ്പിന് മറ്റു വകുപ്പുകളിൽ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ ഒരു വർഷത്തിൽ ഏകദേശം 50 മൊബൈൽ ഫോണുകൾ പിടിക്കുകയും, അതിനെപ്പറ്റിയുള്ള വിവരങ്ങൾ സെൻട്രൽ ജയിലിന് അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തെങ്കിലും നിർഭാഗ്യവശാൽ ഇതുവരെയും അതിനു തക്കതായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു കേസിൽപ്പോലും തുടരന്വേഷണം നടക്കുകയോ ജയിലിനകത്തു നിന്നും അവർ ആരെയാണോ വിളിച്ചത്, അവരെ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. 2019 ൽ ലേഖകന്റെ നേതൃത്വത്തിൽ മൂന്ന് സെൻട്രൽ ജയിലുകളിലും നടത്തിയ റെയ്ഡുകളിൽ 100 കണക്കിന് മൊബൈൽ ഫോണുകൾ പിടിച്ച് ലോക്കൽ പൊലീസിനെ ഏല്പ്പിച്ചെങ്കിലും യാതൊരു വിശദീകരണവും ലഭിച്ചിരുന്നില്ല. ജയിലിൽ മൊബൈൽ ഫോൺ എത്തിക്കുക എന്നത് വളരെ എളുപ്പമാണ്. മുൻപ് വിചാരണ പ്രതികളെ കോടതിയിൽ ഹാജരാക്കി തിരിച്ചുപോകുമ്പോൾ ലഹരി വസ്തുക്കൾ മൊബൈൽ ഫോൺ തുടങ്ങിയവ സുലഭമായി എത്തിക്കാൻ സാധിച്ചിരുന്നു. എന്നാൽ കൊവിഡ് കാരണം കോടതികൾ പ്രവർത്തിക്കാത്തതിനാൽ ജയിലിന്റെ പുറത്തു നിന്നും ആളുകൾ മൊബൈൽ ഫോണുകൾ, ചാരായം, അശ്ലീല സാഹിത്യങ്ങൾ, സിഡികൾ തുടങ്ങിയ സാധനങ്ങൾ മതിൽക്കെട്ടിന് മുകളിലൂടെ അകത്തേക്ക് വലിച്ചെറിയുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. രണ്ട് ജനപ്രതിനിധികളുടെ വാക്കുകളിൽ നിന്നും ടെലഫോൺ ടവറിന് മുകളിൽ കയറി ഈ സാധനങ്ങൾ അകത്തേക്ക് എറിഞ്ഞു കൊടുത്തതായി ഞങ്ങൾക്ക് മനസിലായി. ഇതു സംബന്ധിച്ച് ഈ ലേഖകന് മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാനാകും. സി.ആർ.പി.സിയിലെ തിരുത്തലിലൂടെ ഫോറസ്റ്റ് വിഭാഗത്തിനും എക്സൈസ് വകുപ്പിനും ഐ.പി.സി യിൽ കേസെടുക്കാനാകും. ജയിൽവകുപ്പിനും അതുപോലെ അധികാരം നല്കുന്ന നിയമഭേദഗതി വരുത്തിയാൽ ജയിൽ മേധാവിക്ക് തന്നെ ഇതിനെപ്പറ്റി സ്വയം അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കും. അല്ലെങ്കിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ മൂന്ന് ജയിലുകളിലും ഒന്നോ രണ്ടോ സബ് ഇൻസ്പെക്ടർ മാരെയും അവർക്ക് വേണ്ട സ്റ്റാഫിനെയും ഡെപ്യൂട്ടേഷൻ നല്കി ഇത് അന്വേഷിക്കാനും നടപടിയെടുക്കുന്നതിനും നിയോഗിക്കണം. ഇതിലേതെങ്കിലും ഒന്ന് കർശനമായി ചെയ്തില്ലെങ്കിൽ ജയിലിനുള്ളിലെ മൊബൈൽ ഉപയോഗം തുടർന്നും നടന്നുകൊണ്ടേയിരിക്കും.
ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരു കുറ്റവാളി ജയിലിനകത്ത് ചെയ്യുന്ന തൊഴിലിന് അർഹമായ തുക ഓരോ മാസവും അലവൻസായി ലഭിക്കും. തയ്യൽ, മരം കൊണ്ടുള്ള ഫർണിച്ചറുകൾ, പാത്രനിർമ്മാണം, ജൈവകൃഷി ഉത്പന്നങ്ങൾ ഉണ്ടാക്കുക, അലങ്കാര മത്സ്യങ്ങൾ, പ്രസുകൾക്ക് വേണ്ടിയുള്ള ഫയലുകൾ, ചപ്പാത്തി ഉണ്ടാക്കുക (ദിവസേന അഞ്ച് ലക്ഷം), ആറ് കഫെറ്റേരിയകളിൽ, നാല് പെട്രോൾ പമ്പുകളിൽ, മൂന്ന് സലൂണുകളിലും മറ്റുമായി നിരവധി അവസരങ്ങൾ കേരളത്തിലെ ജയിലുകളിൽ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അവസരങ്ങൾ നല്കാൻ ഒരു കാരണമുണ്ട്, ഇതിലൂടെ അവർക്ക് വിരസതയകറ്റാനും, 5000-10000 രൂപ വരെ സമ്പാദിച്ച് കുടുംബത്തിന് അയയ്ക്കുന്നതിനും സാധിക്കും. മാത്രമല്ല കുറ്റവാളി ശിക്ഷിക്കപ്പെട്ട കേസ്, അതായത് കൊലക്കുറ്റത്തിന് ആണെങ്കിൽ കൊലചെയ്യപ്പെട്ട ആളുടെ കുടുംബത്തിന് ഈ തുകയുടെ മൂന്നിലൊന്ന് കൊടുക്കാനുള്ള ഒരു പദ്ധതിക്ക് കൂടി ഇന്ത്യ ഗവൺമെന്റും കേരള സർക്കാരും തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതി തിഹാർ ജയിലിൽ നന്നായി പോകുന്നതിനിടയിൽ ഡൽഹി ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും ഇത് തടഞ്ഞുകൊണ്ട് ഒരു സ്റ്റേ പുറപ്പെടുവിച്ചു. ഇന്ത്യ ജനാധിപത്യ രാജ്യമായതിനാൽ മരിച്ചയാളുടെ കുടുംബത്തിനെ സർക്കാരാണ് നോക്കേണ്ടതെന്നും അല്ലാതെ ജയിൽ പുള്ളിയുടെ അലവൻസിൽ നിന്നുമല്ല തുക എടുക്കേണ്ടത് എന്നുമായിരുന്നു കോടതിയുടെ പരാമർശം. എന്നാൽ അതിനുവേണ്ടി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന വിശ്വാസത്തിലാണ് കേരള ഗവൺമെന്റും.
കേരളത്തിൽ ഒരു തവണ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ടുകഴിഞ്ഞ ആളുകൾ തുടർന്ന് സമൂഹത്തിൽ അതേ തെറ്റ് ആവർത്തിക്കാൻ മടിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന ആളുകൾക്ക് ഒരു തൊഴിൽ പഠിപ്പിച്ചുകൊടുത്ത് നേർവഴി കാണിച്ച് നല്ല വ്യക്തിത്വം ഉണ്ടാക്കാൻ സാധിക്കും. ഒരു ജയിലിന്റെ അവസ്ഥ നല്ലതാണോ അല്ലയോ എന്നത് അവിടെ വിചാരണ നടക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണോ കുറവാണോ എന്ന് നോക്കിയാണ് വിലയിരുത്തേണ്ടത്.
ഉത്തർപ്രദേശിൽ ഏകദേശം ഒരു ലക്ഷത്തി ഏഴായിരം കുറ്റവാളികൾ ജയിലിലുള്ളപ്പോൾ 78000 പേർ വിചാരണ കുറ്റവാളികളായിരുന്നു. ഇതൊരു വളരെ മോശം അവസ്ഥയാണെന്ന് പറയാനാകും. അതേസമയം കേരളത്തിലെ ജയിലുകളിൽ ഏകദേശം 4000 ആളുകൾക്ക് ശിക്ഷ ലഭിക്കുകയും 3500 ഓളം ആളുകൾ വിചാരണ കാത്തുകിടക്കുകയും ചെയ്യുന്നു. ഇതിന് കാരണം കൊവിഡ് മൂലം വിചാരണയ്ക്ക് തടസം വരികയും നീട്ടിവയ്ക്കുകയും ചെയ്തതാണ്. ജയിൽവകുപ്പിൽ ഇത്രയും നല്ല കാര്യങ്ങൾ നടക്കുമ്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ ഒറ്റപ്പെട്ട അനാസ്ഥയോ അച്ചടക്ക ലംഘനമോ ഉണ്ടാകുന്നത് കേരള സർക്കാരിന്റെ മറ്റു വകുപ്പുകളിൽ നടക്കുംപോലെ തന്നെയാണ്. അതിൽ ആശങ്കപ്പെട്ടിട്ട് കാര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |