സർക്കാരുമായുള്ള നിയമയുദ്ധത്തിൽ ആദ്യജയം ഗവർണർക്ക്
തിരുവനന്തപുരം: ചാൻസലർ പദവി ഗവർണറിൽ നിന്നു മാറ്റി സർക്കാർ ഏറ്റെടുത്താൽ സർവകലാശാലകളിൽ വഴിവിട്ട കാര്യങ്ങൾ നടക്കാമെന്നതിന്റെ ഉദാഹരണമാണ് കണ്ണൂർ സർവകലാശാലാ ബോർഡ് ഒഫ് സ്റ്റഡീസ് നിയമനം.
സർവകലാശാലയുടെ തുടക്കം മുതൽ (1996) ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നതും ,തുടർന്ന് സിൻഡിക്കേറ്റ് നിയമിക്കുന്നതുമായിരുന്നു രീതി. ഇതിനുള്ള ഗവർണറുടെ അധികാരം എടുത്തുമാറ്റി സർവകലാശാലാ ചട്ടം സിൻഡിക്കേറ്റ് ഭേദഗതി ചെയ്തു. ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളെ നേരിട്ട് നിയമിച്ചു. സർക്കാരിന്റെ അറിവോടെയുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനാണ് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി കിട്ടിയത്. ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ സിലബസ് തയ്യാറാക്കാനും അതീവ സുരക്ഷയോടെ ചോദ്യപേപ്പർ തയ്യാറാക്കാനുമുള്ള സമിതികളിൽ സിൻഡിക്കേറ്റിന്റെ ഇഷ്ടക്കാരായ ദിവസക്കൂലിക്കാരായ അദ്ധ്യാപകരെയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെയും ഉൾപ്പെടുത്തി. ഇതിൽ 68പേർ അയോഗ്യരാണെന്ന് ആരോപണമുയർന്നിരുന്നു. ലിസ്റ്റ് ഗവർണർക്കയച്ചാൽ പരിശോധനയുണ്ടാവുമായിരുന്നു. ഇതൊഴിവാക്കുകയായിരുന്നു ലക്ഷ്യം.
ചട്ടഭേദഗതിയിലൂടെ കണ്ണൂർ സർവകലാശാല ചാൻസലറെന്ന തന്റെ അധികാരം കവരുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളെ സിൻഡിക്കേറ്റ് നേരിട്ട് നിയമിടച്ചത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ ഗവർണർ സത്യവാങ്മൂലം നൽകിയതോടെ സർവകലാശാല വെട്ടിലായി. വിനാശകരമായ രാഷ്ട്രീയ ഇടപെടൽ കാരണം സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാൻ കഴിയാത്തതിനാൽ ചാൻസലർ പദവിയൊഴിയുകയാണെന്നും, ഓർഡിനൻസിലൂടെ മുഖ്യമന്ത്രി പദവിയേറ്റെടുക്കണമെന്നുമാണ് ഗവർണറുടെ നിലപാട്.
അടുത്ത കുരുക്ക്
കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതിനെതിരായ അപ്പീൽ 12ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഒന്നാം എതിർകക്ഷിയായ ചാൻസലർ സത്യവാങ്മൂലം നൽകാനുള്ള ഹൈക്കോടതി നോട്ടീസ് സർക്കാരിലേക്കയച്ചിരിക്കുകയാണ് ഗവർണർ.
ചാൻസലർക്ക് ഹൈക്കോടതി നൽകിയ നോട്ടീസിന് മറുപടി നൽകാനോ, വാദത്തിന് അഭിഭാഷകനെ നിയോഗിക്കാനോ സർക്കാരിന് കഴിയില്ല. മുൻപ് കേസ് പരിഗണിച്ചപ്പോൾ , നിയമനാധികാരിയായ ചാൻസലറുടെ നിലപാടാണ് അറിയേണ്ടതെന്നാണ് കോടതി പറഞ്ഞത്.
പുനർനിയമനം ലഭിച്ച ഡോ.ഗോപിനാഥ് രവീന്ദ്രന് സർവകലാശാലാ നിയമപ്രകാരം പ്രായപരിധി കഴിഞ്ഞെന്ന് വാദിഭാഗത്തിന് തെളിയിക്കാനായാൽ അദ്ദേഹത്തിന് പുറത്തുപോകേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |