ന്യൂഡൽഹി: ഹൃദയത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഏഴു മാസം (28 ആഴ്ച) വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെ നശിപ്പിക്കാൻ മുപ്പത്തിമൂന്നുകാരിയായ അമ്മയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ അനുമതി.
നിയമപ്രകാരം 20 ആഴ്ചയിൽ കൂടുതൽ വളർച്ചയുള്ള ഭ്രൂണത്തെ നശിപ്പിക്കാൻ കഴിയില്ല.
ഹൃദയത്തിന് അപൂർവ്വമായ തകരാറുള്ള ഭ്രൂണം വളർന്ന് പ്രസവിച്ചാൽ അത് അമ്മയ്‌ക്ക് ഏറെ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ജ്യോതി സിംഗ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ കാര്യം തീരുമാനിക്കാൻ അമ്മയ്‌ക്ക് അവകാശമുണ്ടെന്നും വിധിയിൽ പറയുന്നു.
ഭ്രൂണത്തിന്റെ ഹൃദയത്തിലെ ഇടത് വെൻട്രിക്കിളിൽ ഒരു മുഴയുള്ളത് അഞ്ചാം ആഴ്ച കണ്ടെത്തിയിരുന്നു. 24 ആഴ്ച പ്രായമായപ്പോൾ എക്കോ ഡോപ്‌ളർ പരിശോധനയിൽ ഹൃദയത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി. പ്രവസിച്ചാലുടൻ നിരവധി ശസ്‌ത്രക്രിയകൾ വേണ്ടിവരുമെന്നും ഒരു കൊല്ലത്തോളം വെന്റിലേറ്ററിൽ കഴിയേണ്ടിവരുമെന്നും ഡോക്ടർമാർ റിപ്പോർട്ട് നൽകി.ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഭ്രൂണം അലസിപ്പിക്കാൻ ഉത്തരവിടുന്നതെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |