തിരുവനന്തപുരം: നിർമ്മാണം പൂർത്തിയായ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ , വാട്ടർ അതോറിറ്റിയുടെ പൈപ്പിടാൻ വെട്ടിക്കുഴിക്കുന്നുവെന്ന സ്ഥിരം പരാതിക്ക് പരിഹാരമുണ്ടാക്കാൻ ഉന്നതല യോഗത്തിൽ തീരുമാനം . രണ്ട് വകുപ്പുകളുടെയും മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും, റോഷി അഗസ്റ്റിനും യോഗത്തിൽ സംബന്ധിച്ചു.
റോഡുകളിൽ നടത്തുന്ന ജോലികൾ രണ്ട് വകുപ്പുകളും മുൻകൂട്ടി അറിയിക്കണം.നിലവിൽ നവീകരണവും പൈപ്പിടൽ ജോലികളും നടക്കുന്ന റോഡുകളുടെ വിവരവും പരസ്പരം അറിയിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച പൂർണ്ണ റിപ്പോർട്ട് 15 നകം സമർപ്പിക്കും. റോഡ് പരിപാലനത്തിൽ ഒന്നിച്ച് പ്രവർത്തിക്കും .പ്രവൃത്തികൾ ക്രോഡീകരിക്കുന്നതിന് പി.ഡബ്ലിയു.ഡി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, നാല് ചീഫ് എൻജിനീയർമാർ ,വാട്ടർ അതോറിറ്റി സെക്രട്ടറി , മാനേജിംഗ് ഡയറക്ടർ, ടെക്‌നിക്കൽ മെമ്പേഴ്‌സ് എന്നിവരുമടങ്ങിയ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി .
റോഡ് പരിപാലനത്തിനും കുടിവെള്ള വിതരണത്തിനും തുല്യ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പുതിയ കാലത്തെ ടെക്‌നോളജി ഉപയോഗിച്ച് പ്രവൃത്തികളുടെ ഏകോപനം സാദ്ധ്യമാകും . നിർമ്മാണം പൂർത്തിയായ ശേഷം റോഡുകൾ വെട്ടിക്കുഴിക്കാൻ ഇടവരാത്ത വിധം സംവിധാനമുണ്ടാക്കും. നിലവിൽ നടക്കുന്ന റോഡ് നിർമ്മാണങ്ങൾ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തും.ബി.എം.ആൻഡ് ബി.സി ചെയ്ത റോഡുകൾ വെട്ടിപൊളിച്ചാൽ അതേ നിലവാരത്തിൽ എങ്ങനെ പോരായ്‌മ പരിഹരിക്കുമെന്ന് തീരുമാനിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കും . പൊതുമരാമത്തു പ്രവർത്തികൾ സാധാരണയായി ചെയ്യുന്ന ജനുവരി മുതലുള്ള മാസങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റിയുടെ പണികൾ പൂർത്തീകരിക്കും. പുതിയ റോഡുകൾ നിർമ്മിക്കുമ്പോൾ ഭാവിയിൽ റോഡ് വെട്ടിക്കുഴിക്കാൻ ഇടവരാത്ത വിധത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിയാകും നിർമ്മാണം പൂർത്തീകരിക്കുക. .
സംസ്ഥാനാടിസ്ഥാനത്തിൽ രൂപീകരിക്കുന്ന കമ്മിറ്റിക്ക് സമാനമായി ജില്ലാതലത്തിലും കമ്മറ്റികൾ രൂപീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലജീവൻ മിഷന്റെ പദ്ധതികളടക്കം 40,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് വരും നാളുകളിൽ വാട്ടർ അതോറിറ്റി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |