കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലും കല്ലുംതാഴത്തും ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. ലെവൽക്രോസ് അടച്ചാൽ മണിക്കൂറുകളോളം ഇവിടങ്ങളിൽ ശ്വാസംമുട്ടലാണ്. ഇവിടെ ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഇടയ്ക്കിടെ 'ആശ്വാസ പ്രഖ്യാപനങ്ങൾ' വരുന്നതല്ലാതെ ജനങ്ങളുടെ ദുരിതത്തിന് അറുതിയായിട്ടില്ല.
ദേശീയപാത 66 ൽ കല്ലുംതാഴത്ത് നിന്നു കുറ്റിച്ചിറയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് കല്ലുംതാഴം ലെവൽക്രോസ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന പാതയായതിനാൽ ഗേറ്റ് അടയ്ക്കുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ദേശീയപാതയിലും വാഹനങ്ങൾ കുടുങ്ങും. കൊല്ലം-എറണാകുളം പാതയിൽ രണ്ട് ലൈനുകളും കൊല്ലം ചെങ്കോട്ട പാതയിൽ ഒരു ലൈനും ഉൾപ്പടെ 3 ട്രാക്കുകളാണ് ഈ ഭാഗത്തുള്ളത്. അതുകൊണ്ടു തന്നെ മിക്കസമയത്തും ഗേറ്റ് അടച്ചിടാൻ നിർബന്ധിതമാകുന്നു. മൂന്ന് പാളങ്ങൾ ഉള്ളതിനാൽ പാത മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയുളള അപകടങ്ങളും പതിവാകുന്നു. ആംബുലൻസ് ഉൾപ്പെടെ അത്യാവശ്യ വാഹനങ്ങളും കുരുക്കിൽപ്പെടുന്നത് ഇവിടെ പലപ്പോഴും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
എസ്.എൻ കോളേജ് ജംഗ്‌ഷനിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ കിഫ്ബിയിൽ നിന്നുള്ള ഫണ്ടിന് ധാരണയായെങ്കിലും നടപടി വൈകുന്നു. പദ്ധതിക്ക് സംസ്ഥാന സർക്കാർ നേരത്തെ റെയിൽവേയുടെ അനുമതി നേടിയിരുന്നു. തുടർന്ന് പൊതുമേഖലാ സ്ഥാപനമായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയ വിശദ പദ്ധതി രേഖയ്ക്ക് ഭരണാനുമതി ലഭിക്കുകയും ചെയ്തു. പാലം നിർമ്മാണത്തിനും സ്ഥലമേറ്റെടുപ്പിനുമായി 44.66 കോടിയാണ് ചെലവു വരുമെന്നാണ് പ്രതീക്ഷ.
കോളേജ് ജംഗ്ഷനിൽ അനിവാര്യം
മേൽപ്പാലം ദേശീയപാതയ്ക്ക് കുറുകെ കടന്നുപോകുന്നതിനാൽ കേന്ദ്ര ദേശീയപാത മന്ത്രാലയത്തിന്റെ അനുമതി കൂടി ആവശ്യമുണ്ട്. ഇനി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കണം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുളള പ്രദേശമാണ് എസ്.എൻ കോളേജ് ജംഗ്ഷൻ. ഒട്ടനവധി ബിസിനസ് സ്ഥാപനങ്ങളും ഈ ഭാഗത്തുണ്ട്. അതുകെണ്ടുതന്നെ ഇവിടെ മേൽപ്പാലം അനിവാര്യമാണ്. ദേശീയപാതയിൽ നിന്ന് തുമ്പറ, മുണ്ടയ്ക്കൽ ഭാഗത്തേക്കുളള റോഡിൽ 50 മീറ്റർ കഴിഞ്ഞാൽ ലെവൽക്രോസാണ്. ഇത് അടയ്ക്കുമ്പോഴെല്ലാം പ്രധാന റോഡിൽ ഉൾപ്പെടെ ഗതാഗതം കുരുങ്ങും.
കല്ലുംതാഴത്തും എസ്. എൻ കോളേജ് ജംഗ്ഷനിലും ഓവർബ്രിഡ്ജ് നിർമ്മിക്കാൻ അലൈൻമെന്റ് തയ്യാറായിട്ടുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനു പകരം കെ.ആർ.ഡി.സി.എൽ ആയിരിക്കും ഓവർബ്രഡ്ജിന്റെ നിർമ്മാണ ജോലികൾ നടത്തുക. പോളയത്തോട്ടിൽ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതും പരിഗണനയിലുണ്ട്
എം. നൗഷാദ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |