തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ തുടക്കമിട്ട സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
വ്യക്തമായ ബദൽ നിർദ്ദേശത്തോടെയാണ് യു.ഡി.എഫ് കെ-റെയിലിനെ എതിർക്കുന്നത്. രണ്ട് ലക്ഷം കോടി ചെലവുള്ള പദ്ധതിക്ക് 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് 1383 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന ഈ പദ്ധതിക്ക് പരിഹാരമാണ് സബർബൻ റെയിൽ.
അച്യുതാനന്ദൻ സർക്കാർ 2007- 08ലെ ബഡ്‌ജറ്റിൽ കെ-റെയിലിന് സമാനമായ അതിവേഗ റെയിൽ പാത പ്രഖ്യാപിച്ച് ഡി.എം.ആർ.സിയെ കൺസൾട്ടന്റായി നിയമിച്ചു. അവർ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. എന്നാൽ 1.27 കോടി രൂപയുടെ ഭീമമായ ബാദ്ധ്യതയും ജനരോഷവും പരിഗണിച്ച് യു.ഡി.എഫ് അത് വേണ്ടെന്നുവച്ചു.
തുടർന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബർബൻ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങന്നൂർ വരെയുള്ള 125 കിലോമീറ്റർ പൈലറ്റ് പദ്ധതിയായി പരിഗണിച്ചു. അതിന് 70 ഏക്കർ മതി. നിലവിലുള്ള ലൈനും മതി. ചെങ്ങന്നൂർ വരെ ഇരട്ടപ്പാത ഉള്ളതിനാലും ശബരിമലയുടെ പ്രാധാന്യം ഉൾക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്.
എല്ലാ അനുമതിയും ലഭിച്ചാൽ മൂന്ന് വർഷംകൊണ്ട് നടപ്പാക്കാം. സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവർത്തുക, പ്ലാറ്റ്‌ഫോം പുതുക്കുക തുടങ്ങിയവയാണ് പ്രധാന ജോലികൾ.
ഇതോടെ നിലവിലുള്ള ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനൊപ്പം ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ. വേഗതയിൽ ഓടിക്കാനുമാകും.
പിണറായി സർക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിന്റെ അന്തിമ റിപ്പോർട്ട് മെട്രോമാൻ ഇ. ശ്രീധരൻ നല്‌കിയത്. വി.എസ് സർക്കാരിന്റെ അതിവേഗ റെയിലും യു.ഡി.എഫ് സർക്കാരിന്റെ സബർബൻ റെയിലും ഒഴിവാക്കിയാണ് പിണറായി സർക്കാർ സിൽവർലൈനിന് പിന്നാലെ പോയത്. വൻകിട പദ്ധതികൾക്കോ, വികസനത്തിനോ യു.ഡി.എഫ് എതിരല്ല. കേരളത്തെ തകർക്കുന്ന പദ്ധതി വരികയും ബദൽ തേടാതിരിക്കുകയും ചെയ്യുമ്പോൾ ജനങ്ങളോടൊപ്പം പ്രതിരോധിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |