ന്യൂഡൽഹി: കൊവിഡ് കുതിപ്പിനെ തുടർന്ന് അന്താരാഷ്ട്ര യാത്രക്കാർ ഏഴ് ദിവസം വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്നുള്ള മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. എട്ടാം ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. ചൊവ്വാഴ്‌ച മുതൽ പുതുക്കിയ മാർഗനിർദ്ദേശം പ്രാബല്യത്തിൽ വരും. ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ തരംതിരിച്ച് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. വിമാനത്താവളത്തിലെ ആർ.ടി.പി.സി.ആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആണെങ്കിലും വീടുകളിൽ ഏഴു ദിവസം സമ്പർക്ക വിലക്ക് നിർബന്ധമാണ്.
നിർബന്ധമാക്കി കേരളവും
കേന്ദ്രമാർഗനിർദ്ദേശ പ്രകാരം സംസ്ഥാനത്തും ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി. സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടവർ ആൾക്കൂട്ടങ്ങളിലേക്ക് എത്തുകയും കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനം കേന്ദ്രത്തോട് എല്ലാവർക്കും ക്വാറന്റൈൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവർക്കും ആർ.ടി.പി.സി.ആർ പരിശോധന നടത്തും. നെഗറ്റീവായാൽ ഏഴു ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം വീണ്ടും ആർ.ടി.പി.സി.ആറും നടത്തണം. നെഗറ്റീവായാൽ വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം. വിദേശത്ത് നിന്നെത്തുന്നവരിൽ 20 ശതമാനം പേരുടെ സാമ്പിളുകൾ എയർപോർട്ടിൽ വച്ച് റാന്റം പരിശോധനയ്ക്ക് വിധേയമാക്കും.
'കേന്ദ്ര മാർഗനിർദ്ദേശ പ്രകാരം ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കും. ക്വാറന്റൈൻ സമയത്ത് ലക്ഷണങ്ങളുണ്ടായാൽ വൈകാതെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണം".
- വീണാ ജോർജ്, ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |