തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ കേന്ദ്രങ്ങൾ ചേർന്ന് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു.
തരംതാണ കത്തുകളയച്ച് കേരള വി.സി രാഷ്ട്രപതിയെ അവഹേളിച്ചു. ദേശവിരുദ്ധ ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണിത്. ഉന്നത വിദ്യാഭ്യാസമേഖല രാഷ്ട്രീയ അതിപ്രസരത്തിന്റെ കേന്ദ്രമായി.
വി.ഡി. സതീശൻ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ബാറ്റിംഗ് നിറുത്തണം. ഗവർണർക്കെതിരെ ആക്ഷേപം ചൊരിയുന്ന സതീശൻ സ്വയം അപഹാസ്യനായി മാറിക്കഴിഞ്ഞു. ഭരണപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ ഒരേയൊരു പ്രതിപക്ഷ നേതാവാണ് അദ്ദേഹം. സതീശൻ പറയുന്നത് ബി.ജെ.പിയുടെ ഗവർണർ എന്നാണ്. കോൺഗ്രസ് 45 കൊല്ലം ഭരിച്ചപ്പോൾ കോൺഗ്രസ് ഗവർണറായിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണം.
മനഃസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കൊവിഡ് കാലത്ത് പിണറായി സർക്കാർ നടത്തിയത്. നമ്പർ വൺ കേരളത്തിൽ ഉറക്കമൊഴിഞ്ഞ് ടീച്ചറമ്മ കൊള്ള നടത്തി. നടത്തിയ കൊള്ളയെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് പഴയ ആരോഗ്യമന്ത്രി പറയുന്നത്. പുതിയ ആരോഗ്യമന്ത്രിയും അതേരീതിയിലാണ് പോകുന്നത്. 500 ഫയലുകൾ മുക്കിയത് 1,600 കോടിയുടെ അഴിമതി മറച്ചുവയ്ക്കാനാണ്. സെക്രട്ടേറിയറ്റ് കത്തിച്ചതും അഴിമതി മറയ്ക്കാനായിരുന്നു. കെ-റെയിൽ വരുന്നതിന് മുമ്പ് കെ-ആശുപത്രിയാണ് മുഖ്യമന്ത്രി സംസ്ഥാനത്തുണ്ടാക്കേണ്ടത്. ജനങ്ങൾക്ക് കിട്ടിയില്ലെങ്കിലും മന്ത്രിമാർക്കും എം.എൽ.എമാർക്കുമെങ്കിലും നല്ല ചികിത്സ കിട്ടട്ടെ. സാമ്രാജ്യത്വ രാജ്യമായ അമേരിക്കയിൽ പോകാനുള്ള സാഹചര്യമുണ്ടാവാതിരിക്കട്ടെ.
സംസ്ഥാന വ്യാപകമായി കെ-റെയിലിനെതിരെ ബി.ജെ.പി സമരം ചെയ്യും. കോൺഗ്രസിന്റെ കെ-റെയിൽ വിരുദ്ധ സമരം അഡ്‌ജസ്റ്റ്‌മെന്റാണ്. ബി.ജെ.പി ജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |