തിരുവനന്തപുരം: സർവകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ് ചാൻസലർമാരെയും അദ്ധ്യാപകരെയും നിയമിച്ച ഇടതുസർക്കാരിന്റെ പാർട്ടിക്കൂറ് മൂലം ഗവർണർ മാത്രമല്ല, കേരളമൊട്ടാകെയാണ് ലോകത്തിന് മുന്നിൽ തലകുനിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
വെളിയിൽ നിന്നാരോ സർവകാലാശാലയുടെ കാര്യങ്ങളിൽ ഇടപെട്ടു എന്ന ചാൻസലറുടെ വെളിപ്പെടുത്തൽ അതീവഗുരുതരമാണ്. ചാൻസലറുടെ നിർദ്ദേശത്തെ അട്ടിമറിക്കാൻ കഴിവുള്ള അതിശക്തനാരാണെന്ന് ഗവർണർ വെളിപ്പെടുത്തണം. ഇക്കാര്യത്തിൽ സംശയനിഴലിലായ മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം.
അതിപ്രഗത്ഭരായ മുൻ കേന്ദ്രമന്ത്രി ഡോ. ജോൺ മത്തായി, ഡോ. സാമുവൽ മത്തായി, യു.ജി.സി ചെയർമാനായ ഡോ. ജോർജ് ജേക്കബ്, ഡോ. ജയകൃഷ്ണൻ തുടങ്ങിയവർ ഇരുന്ന കേരള സർവകലാശാലാ വി.സി കസേരയിലാണ് നാലക്ഷരം കൂട്ടിയെഴുതാൻ കഴിവില്ലാത്തയാളെ എൽ.ഡി.എഫ് സർക്കാർ നിയമിച്ചത്.
സർവകലാശാലകളിൽ പ്രൊഫസർമാരായി സമീപകാലത്ത് നിയമിക്കപ്പെട്ട ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യതയും വ്യാപക ചർച്ചാവിഷയമാണ്. ഉന്നതനിലവാരത്തിന് പുകൾപെറ്റ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല നാലാംകിട അദ്ധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാൻസലർമാരുടെയും ലാവണമായി.
മന്ത്രിയുടെയും സ്പീക്കറുടെയും നേതാക്കളുടെയും ഭാര്യമാരെ സർവകലാശാലകളിൽ വഴിവിട്ട് നിയമിക്കുന്നു. ശൂരനാട് കുഞ്ഞൻ പിള്ളയെപ്പോലെ അതിപ്രഗത്ഭർ ഇരുന്ന മലയാള മഹാനിഘണ്ടുവിന്റെ മേധാവിയായി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്പെഷ്യൽ ഓഫീസറായ ആർ. മോഹനന്റെ ഭാര്യയെ പ്രതിമാസം രണ്ടര ലക്ഷം രൂപ പ്രതിഫലം നൽകി നിയമിച്ചു. പിൻവാതിൽ നിയമനങ്ങളിലൂടെ അദ്ധ്യാപകരാവുന്നവർക്ക് എന്ത് യോഗ്യതയും നിലവാരവും ഉണ്ടാകുമെന്നത് ചിന്തിക്കാവുന്നതേയുള്ളൂ.
സർവകലാശാലകളിൽ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാണിട്ടും ഗവർണർ നിശ്ശബ്ദത പാലിച്ചതാണ് അത്ഭുതകരം. ഗവർണറും ഇതിലെ കൂട്ടുകക്ഷിയാണ്. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങൾ തിരക്കാതെ ഗവർണർ പ്രതിപക്ഷത്തിന് മേൽ കുതിര കയറുകയാണ്.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്ന ധർമ്മമാണ് പ്രതിപക്ഷം നിറവേറ്റുന്നത്. അത് സർക്കാരിന്റെ ഭാഗത്തായാലും ഗവർണറുടെ ഭാഗത്തായാലും തുടരുക തന്നെ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.
രാഷ്ട്രപതി ഭവൻ ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ഡി-ലിറ്റ് വിവാദത്തിൽ കേരള ഗവർണറുടെയും കേരള സർക്കാരിന്റെയും അനാവശ്യ പ്രസ്താവനകളും നിക്ഷിപ്ത താത്പര്യങ്ങളും രാഷ്ട്രപതിയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു.
.രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ചാൻസലറെന്ന നിലയിൽ കേരള ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളാണ് അനാവശ്യ തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഗവർണറുടെ നിർബന്ധത്തിനു വഴങ്ങി വി.സി സ്വന്തം കൈപ്പടയിൽ ഡി ലിറ്റ് നൽകാനാവില്ലെന്ന് എഴുതി നൽകിയത് വിചിത്രമാണ്.
ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങളും അനാവശ്യ വിവാദങ്ങളും രാഷ്ട്രപതിയെ അവഹേളിക്കുന്നതിന് തുല്ല്യമാണ്. ഭരണഘടനയുടെ സംരക്ഷകനായ ഗവർണർ തന്നെ വിവാദങ്ങളിൽ കക്ഷിചേരുന്നത് ഒട്ടും ഭൂഷണമല്ല. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കാൻ രാഷ്ട്രപതി ഭവനിലെ ബന്ധപ്പെട്ടവർ തയ്യാറാവണം. വിവാദങ്ങളുണ്ടാക്കുന്നവർക്ക് താക്കീത് നൽകണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാതിരിക്കാൻ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ഗവർണർ തുറന്നുപറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വി.സിയുടെ കത്ത് ലഭിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും എന്നാൽ തനിക്ക് മറുപടി ലഭിച്ചില്ലെന്നുമുള്ള ഗവർണറുടെ ആരോപണം ഗൗരവതരമാണ്. രാഷ്ട്രപതിയുടെ ഡിലിറ്റ് ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് വിളിക്കേണ്ടെന്ന് കേരള വി.സിയോട് പറഞ്ഞത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഉന്നതവിദ്യാഭ്യാസരംഗത്തെ കെടുകാര്യസ്ഥത ഗവർണർ തുറന്ന് കാണിച്ചു. വൈസ്ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞത് ഈ സർക്കാരിന് അർഹിച്ച സർട്ടിഫിക്കറ്റാണ്.രണ്ട് വരി എഴുതാനറിയാത്ത, സി.പി.എമ്മിന് കുഴലൂത്ത് നടത്തുന്ന വി.സിമാരാണ് നമ്മുടെ കുട്ടികളുടെ ഭാവി തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |