പാലക്കാട്: പുതുപെരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ സനൽ പൊലീസിന്റെ പിടിയിൽ. മൈസൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സഹോദരൻ പാലക്കാട്ടേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിലേൽപ്പിച്ചത്.
ഇന്നലെയാണ് വൃദ്ധ ദമ്പതികളായ 65കാരൻ ചന്ദ്രനെയും 55വയസുകാരി ദേവിയെയും വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് താമസിക്കുന്ന മകൾ സൗമിനി ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിലും ദേവിയുടേത് സ്വീകരണമുറിയിലുമാണുണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.
പാലക്കാട് എസ്പി ആർ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇന്നലെവരെ ഇവരോടൊപ്പമുണ്ടായിരുന്ന മകൻ സനലിനെ രാവിലെ മുതൽ കാണാനില്ലായിരുന്നു. മുംബൈയിലെ ഒരു ജുവലറിയിൽ ജോലി ചെയ്തിരുന്ന ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. കൊവിഡിനെ തുടർന്ന് ഏറെ നാളായി സനൽ വീട്ടിലുണ്ട്. ഇയാൾ ബംഗളൂരുവിലേയ്ക്ക് കടന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. മോഷണ ശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |