കൊല്ലം: കിഴക്കേ കല്ലട പഞ്ചായത്തിലെ ചെമ്പ് പാടശേഖരം അടക്കം നാനൂറോളം ഹെക്ടർ സ്ഥലത്ത് നെൽകൃഷി പുനരാരംഭിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി ഇത് സംബന്ധിച്ച പദ്ധതികൾ ചർച്ച ചെയ്തു. ചിറ്റുമല ചിറ, കുറ്റിയിൽ, ചെമ്പ്, ത്രിവേണി, നാവുങ്കര തുടങ്ങിയ പാടശേഖരങ്ങളിൽ കൃഷി ആരംഭിക്കാനാണ് നീക്കം. ഇതിനിടെ, നെൽകൃഷി പുനരാരംഭിക്കുന്നതിനായി ചെമ്പ് പാടശേഖരത്തെ ബണ്ട് ബലപ്പെടുത്തൽ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് 3.50 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുമെന്ന മന്ത്രി പി. പ്രസാദിന്റെ പ്രഖ്യാപനം വലിയ പ്രതീക്ഷ ഉണർത്തുന്നുണ്ട്.
കുട്ടനാട്ടിൽ നിന്നുളള പാടശേഖര സമിതി പ്രവർത്തകർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ, വൈസ് പ്രസിഡന്റ് ഷാജി മുട്ടം, സെക്രട്ടറി സുജിത്രാദേവി എന്നിവരുമായി ചർച്ച നടത്തി. പഞ്ചായത്തിലെ മുഴുവൻ പാടങ്ങളും ഏറ്റെടുത്ത് കൃഷി ചെയ്യാനുളള താത്പര്യം പാടശേഖര സമിതിക്കാൻ പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചു. പാടശേഖരങ്ങളിലെ കർഷകരെ കണ്ടെത്തി അവരുടെ സമ്മതപത്രം വാങ്ങാനാണ് ഭരണസമിതിയടെ ആദ്യ നീക്കം. മേയ് മാസത്തിൽ കൃഷി ആരംഭിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കുട്ടനാട് പാടശേഖരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
കിഴക്കേ കല്ലട
ജില്ലയുടെ നെല്ലറ
കൊല്ലം ജില്ലയിലെ നെല്ലറയായിരുന്നു ഒരു കാലത്ത് കിഴക്കേ കല്ലട. പലകാരണങ്ങളാൽ കർഷകർ കൃഷി ഉപേക്ഷിച്ചു. റോഡിനോടു ചേർന്നുളള സ്ഥലങ്ങൾ മണ്ണിട്ടു തികത്തി കെട്ടിടങ്ങൾ വയ്ക്കുകയോ കരഭൂമിയാക്കുകയോ ചെയ്തു. ഇതു കാരണം ട്രാക്ടറുകൾ ഉൾപ്പെടെ യന്ത്രങ്ങൾ ഇറക്കാൻ കഴിയാതെയായി. കൃഷി പുനരാരംഭിക്കുന്നതിന് ഇത് പ്രധാന തടസമായിട്ടുണ്ട്.
..........................................................................................................................................................................
കിഴക്കേ കല്ലടയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും മുഴുവൻ പാടങ്ങളും കൃഷി യോഗ്യമാക്കാനും പഞ്ചായത്ത് ഭരണസമിതിക്ക് താത്പര്യമുണ്ട്. വസ്തു ഉടമകളുടെ സമ്മതപത്രം വാങ്ങാനുളള പ്രവർത്തനം ഉടൻ ആരംഭിക്കും. ബണ്ട് ബലപ്പെടുത്തി ടൂറിസം സൗകര്യങ്ങൾ കൂടി ഒരുക്കും.
ഉമാദേവി അമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
..........................................................................................................................
യന്ത്രവത്കൃത കൂട്ടുകൃഷിയിലൂടെ മാത്രമേ നെൽകൃഷി പുനരാരംഭിക്കാനാവൂ. ആദ്യഘട്ടം കുട്ടനാട് പാടശേഖര സമിതിയുടെ സഹായം തേടുകയും പിന്നീട് പ്രാദേശികമായ പാടശേഖര സമിതികൾ കൂട്ടായി കൃഷി നടത്തുകയും വേണം. ചിറയിൽ നിന്ന് കല്ലടയാറ്റിലേക്ക് വെളളം ഒഴുക്കി വിടുന്ന അമ്പിത്തോട് ആഴം കൂട്ടുകയും ബണ്ട് ബലപ്പെടുത്തുകയും വേണം. ത്രിവേണി പാടശേഖരത്ത് 30 വർഷമായി കൃഷി ചെയ്യുന്നില്ല. പാടശേഖര സമിതിയുടെ രജിസ്ട്രേഷൻ നഷ്ടമായി. പുതുക്കാനുളള നടപടി ആരംഭിച്ചു.
എ. സുനിൽ പാട്ടത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |