ലണ്ടൻ: ബ്രിട്ടനിൽ18 കോടി വർഷത്തോളം പഴക്കമുള്ള ഭീമൻ കടൽ ഡ്രാഗണിന്റെ ഫോസിൽ കണ്ടെത്തി.10 മീറ്ററോളം നീളമുള്ള ഈ ഫോസിലിന് ഒരു ടണ്ണോളം ഭാരം വരും. റട്ട് ലാൻഡ് വാട്ടർ കൺസർവേഷൻ ടീം ലീഡറായ ജോ ഡേവിഡാണ് ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീട് പാലിയന്റോളജിസ്റ്റ് ഡോ. ഡീൻ ലോമാക്സിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ ഖനനം നടത്തി. പ്രദേശത്ത് ഇതിന് മുമ്പ് തിമിംഗലത്തിന്റെയും ഡോൾഫിനുകളുടെയും അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുള്ളതിനാൽ അത്തരത്തിൽ എന്തെങ്കിലുമായിരിക്കാമെന്നാണ് കരുതിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ ഡോ.ഡീൻ ലോമാക്സ് പ്രതികരിച്ചു. എന്നാൽ വിശദമായ പരിശോധനയിലാണ് ഡോൾഫിനുകളുമായി സാമ്യമുള്ള ഇക്ത്യോസോർ ജീവിയുടെ ഫോാസിലാണെന്ന് കണ്ടെത്തിയത്. കൂർത്ത പല്ലുകളും കണ്ണുകളുമുള്ള ഇവ 'കടൽ ഡ്രാഗൺ' എന്ന പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്. 1970 കളിൽ റട്ട്ലാൻഡ് ജലാശയത്തിന്റെ നിർമാണ വേളയിലും വലുതും ചെറുതുമായ ഇക്ത്യോസോറിന്റെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. 25 കോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഇക്ത്യോസോർ ജീവിവർഗങ്ങൾക്ക് ഏകദേശം ഒൻപത് കോടി വർഷങ്ങൾക്ക് മുമ്പാണ് വംശനാശൺ സംഭവിച്ചതെന്നാണ് നിഗമനം. ഇവയ്ക്ക് സാധാരണ 25 മീറ്റർ വരെ നീളമുണ്ടാകാറുണ്ടെന്ന് പറയപ്പെടുന്നു. ഇക്ത്യോസോറിന്റെ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഫോസിലാണിതെന്നാണ് ഗവേഷകരുടെ വാദം. ഇരുന്നൂറ് വർഷത്തിലേറെയായി ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇക്ത്യോസറുകളുടെ ഫോസിലുകൾ കണ്ടെത്തി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |