മുംബയ്: രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാരംഭ ഓഹരി വില്പനയ്ക്കായി(ഐ.പി.ഒ) ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഒഫ് ഇന്ത്യ(എൽ.ഐ.സി) തയാറെടുക്കുന്നു. 15 ലക്ഷംകോടി രൂപ മൂല്യത്തോടെയാകും പൊതുമേഖല സ്ഥാപനമായ എൽ.ഐ.സി ഐ.പി.ഒ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾക്കായി ജനുവരി അവസാനത്തോടെ സെബിയെ സമീപിക്കുമെന്നാണ് സൂചന.
ഈ ഐ.പി.ഒയോടുകൂടി റിലയൻസ് ഇൻഡസ്ട്രീസ്, ടി.സി.എസ് എന്നീ മുൻനിര കമ്പനികളോടൊപ്പമാകും എൽ.ഐ.സിയുടെ സ്ഥാനം. 17 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ നിലവിലെ വിപണിമൂല്യം. ടി.സി.എസിന്റേതാകട്ടെ 14.2 ലക്ഷം കോടിയുമാണ്.
ഭാവിയിലെ ലാഭം ഉൾപ്പടെ കണക്കാക്കി ആസ്തികളും വിലയിരുത്തി നാലുലക്ഷംകോടിയിലേറെ രൂപയാണ് നിലവിൽ മൂല്യം നിശ്ചയിച്ചിട്ടുള്ളത്. അതിന്റെ മൂന്നു മുതൽ അഞ്ച് ഇരട്ടിവരെയാകാം വിപണിമൂല്യം. നിക്ഷേപക താത്പര്യം, ലാഭക്ഷമത, ഇൻഡസ്ട്രിയിലെ സാദ്ധ്യതകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അന്തിമ മൂല്യനിർണയംനടത്തുക.
കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക, ധനക്കമ്മി കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് എൽ.ഐ.സിയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.
5-10% വിൽക്കും
കമ്പനിയിലെ അഞ്ചുമുതൽ 10 ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ ലക്ഷ്യമിടുന്ന മൂല്യത്തിലാണെങ്കിൽ അഞ്ചുശതമാനം ഓഹരി വിറ്റാൽ 75,000 കോടി രൂപ സമാഹരിക്കാനാകും. മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
വിപണിയിലെത്തുക 15 ലക്ഷം കോടിരൂപ മൂല്യത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |