കൊച്ചി: സിൽവർലൈൻ നടപ്പാക്കേണ്ടത് ജനങ്ങളോട് പോർവിളിച്ചല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, തത്ത്വത്തിലുള്ള അംഗീകാരം മാത്രം ലഭിച്ച പദ്ധതിക്കു വേണ്ടി 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം എങ്ങനെ നടപടി സാദ്ധ്യമാകുമെന്നും ചോദിച്ചു.
സാമൂഹ്യാഘാത പഠനം നടത്താൻ സർവ്വേ നിയമങ്ങൾക്ക് വിരുദ്ധമായി കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്‌ണനും മറ്റും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ പറയുമ്പോഴും രേഖകൾ ഹാജരാക്കിയിട്ടില്ല. കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രധാനമാണെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച്, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരായി നിലപാടറിയിക്കാൻ നിർദ്ദേശിച്ചു. പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്.
വലിയ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്താനാവില്ല. ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചാൽ വലിയ കല്ലുകൾ സ്ഥാപിക്കാം.
കോൺക്രീറ്റ് കുറ്റി സ്ഥാപിക്കൽ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി തടഞ്ഞ ശേഷം നിയമപ്രകാരമുള്ള കല്ലുകളാണ് സ്ഥാപിക്കുന്നതെന്ന് കെ-റെയിൽ അധികൃതർ വ്യക്തമാക്കി. ഹർജി ജനുവരി 20ന് വീണ്ടും പരിഗണിക്കും.
കെ-റെയിൽ നേരിട്ട് സർവേ നടത്തരുത്
പദ്ധതിക്കു വേണ്ടി കെ-റെയിൽ നേരിട്ട് സർവ്വേ നടത്തരുതെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. സർവ്വേ ഉദ്യോഗസ്ഥർക്കാണ് ഇതിനധികാരം. നിയമപ്രകാരമുള്ള കല്ലുകളാണ് സ്ഥാപിക്കേണ്ടത്. കെ-റെയിൽ എന്നു രേഖപ്പെടുത്തിയ 2,834 കോൺക്രീറ്റ് തൂണുകൾ നീക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലെന്തു ചെയ്യാനാവുമെന്ന് അറിയിക്കാനും നിർദ്ദേശിച്ചു.
വീണ്ടും ഹർജി
കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം കെ-റെയിലിനു വേണ്ടി സർവ്വേ നടത്താൻ വിജ്ഞാപനമിറക്കിയത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് തൃശൂർ സ്വദേശി വി.വി. വർമ്മ ഉൾപ്പെടെ ഹൈക്കോടതിയിൽ ഹർജി നൽകി.
കൊല്ലത്തും പത്തനംതിട്ടയിലും സാമൂഹ്യാഘാത പഠനത്തിന് ഉത്തരവ്
തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) പദ്ധതിക്കായി കൊല്ലം, പത്തനംതിട്ട ജില്ലയിൽ സാമൂഹ്യാഘാത പഠനം നടത്താൻ റവന്യൂ വകുപ്പ് വിജ്ഞാപനം ഇറക്കി.
149.428 ഹെക്ടർ ഭൂമിയാണ് കൊല്ലത്ത് ഏറ്റെടുക്കേണ്ടത്. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ ആദിച്ചനല്ലൂർ, ചിറക്കര, ഇളമ്പള്ളൂർ, കല്ലുവാതുക്കൽ, കൊറ്റങ്കര, മീനാട്, മുളവന, പാരിപ്പള്ളി, തഴുത്തല, തൃക്കോവിൽവട്ടം, വടക്കേവിള, പവിത്രേശ്വരം, കുന്നത്തൂർ, പോരുവഴി, ശാസ്താംകോട്ട വില്ലേജുകളിൽ നിന്നാണ് ഭൂമിയേറ്റെടുക്കുക.
പത്തനംതിട്ടയിൽ 44.717ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. അടൂർ, കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ കടമ്പനാട്, പള്ളിക്കൽ, പന്തളം, ആറന്മുള, കല്ലൂപ്പാറ, കുന്നംന്താനം, ഇരവിപേരൂർ, കവിയൂർ, കോയിപ്രം വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുക. ഇവയുടെ സർവേ നമ്പരുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം പഠനം പൂർത്തിയാക്കണം.
ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലെ പഠനത്തിന് നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, ഏറ്റെടുക്കേണ്ട സർക്കാർ-സ്വകാര്യ ഭൂമി എന്നിവയുടെ അളവ്, കോളനികൾ, മറ്റു പൊതു ഇടങ്ങൾ എന്നിവയെല്ലാം കണ്ടെത്തും. ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയവയും പഠിക്കും. വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ സാമൂഹ്യാഘാത പഠനം നിർബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |