ഗവർണറുടെ വിമർശനം തള്ളി
തിരുവനന്തപുരം: രണ്ടു വരി തെറ്റില്ലാതെ എഴുതാനറിയാത്ത വ്യക്തി എങ്ങനെ കേരള സർവകലാശാലയുടെ വൈസ്ചാൻസലറായി തുടരുമെന്ന ഗവർണറുടെ പരസ്യ വിമർശനം തള്ളിയ അടിയന്തര സിൻഡിക്കേറ്റ് യോഗം, വി.സി ഡോ.വി.പി.മഹാദേവൻ പിള്ള അക്കാഡമിക് വിദഗ്ദ്ധനാണെന്ന് വിലയിരുത്തി.
35 വർഷത്തെ അദ്ധ്യാപന പരിചയം, മികവുറ്റ ഗവേഷണ പ്രവർത്തനങ്ങൾ, അന്തർദേശീയ ജേർണലുകളിലെ മികവുറ്റ ശാസ്ത്ര പ്രബന്ധങ്ങൾ, വിദേശ സർവകലാശാലകളിലെ ശാസ്ത്ര പ്രഭാഷണങ്ങൾ എന്നിവയിലൂടെ അക്കാഡമിക് പ്രവർത്തനങ്ങളിൽ അദ്ദേഹം ശ്രദ്ധേയനാണെന്ന് വിലയിരുത്തിയ സിൻഡിക്കേറ്റ്, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി. മികച്ച അക്കാഡമിക്, പഠന പ്രവർത്തനങ്ങളും സർക്കാരിന്റെ സഹായത്തോടെയുള്ള വിപുലമായ വികസന പ്രവർത്തനങ്ങളുമാണ് സർവകലാശാലയിൽ നടക്കുന്നത്. ഇതിനെല്ലാം സിൻഡിക്കേറ്റിനെയും അദ്ധ്യാപകരെയും ജീവനക്കാരെയും യോജിപ്പിച്ച് അണിനിരത്തുന്നതിന് വൈസ് ചാൻസലറെന്ന നിലയിൽ വി.പി.മഹാദേവൻപിളള കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാൻ ഗവർണർ തന്നോട് നിർദ്ദേശിക്കുകയും ,താൻ സിൻഡിക്കേറ്റ് അംഗങ്ങളോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നതായി യോഗത്തിൽ വി.സി അറിയിച്ചു. പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മറ്റും വ്യക്തതയില്ലാതെ രാഷ്ട്രപതിക്ക് കേരളസർവകലാശാല ഡി.ലിറ്റ് നൽകാൻ തീരുമാനിച്ചാൽ അത് വിവാദങ്ങൾക്ക് കാരണമാവും . സർവകലാശാലയുടെ പ്രവർത്തനം ചാൻസലറുമായി സഹകരിച്ചു തന്നെ മുന്നോട്ട് പോകണമെന്നും കൂടുതൽ വിവാദങ്ങൾ ഉണ്ടാകരുതെന്നും വി.സി പറഞ്ഞത് സിൻഡിക്കേറ്റ് അംഗീകരിച്ചു.
ചാൻസലർക്കെതിരെ പ്രമേയം അവതരിപ്പിക്കണമെന്നു വരെ ആലോചിച്ചാണ് അടിയന്തര സിൻഡിക്കേറ്റ് വിളിച്ചതെങ്കിലും, യോഗം തുടങ്ങിയതിനു പിന്നാലെ, കേരള സർവകലാശാലാ വി.സിയെയല്ല അദ്ദേഹം നൽകിയ കത്തിലെ ഭാഷയയെയാണ് താൻ വിമർശിച്ചതെന്ന ഗവർണറുടെ പ്രതികരണം സിൻഡിക്കേറ്റ് യോഗത്തിൽ കുറിപ്പായെത്തി. ഗവർണർ അയയുന്നുവെന്ന സൂചന കിട്ടിയതോടെയാണ് പ്രമേയം അടക്കമുള്ളവ വേണ്ടെന്നു വച്ച് ഗവർണറുമായി അനുനയത്തിൽ മുന്നോട്ടു പോവാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |