സാഹിത്യമേഖലയിൽ ഇന്ത്യയിൽ നൽകുന്ന പരമോന്നത ബഹുമതിയാണ് ജ്ഞാനപീഠ പുരസ്കാരം.
പ്രശസ്ത അസമീസ് കവി നീൽമണി ഫൂക്കനും ഗോവയിലെ എഴുത്തുകാരൻ ദാമോദർ മൗസ്സോയുമാണ്
ഇത്തവണത്തെ പുരസ്കാരത്തിന് അർഹരായത്. 56–ാമത്തെയും 57ാമത്തെയും
പുരസ്കാരങ്ങളാണിവ. 2019ൽ കവി അക്കിത്തത്തിനായിരുന്നു പുരസ്കാരം. പ്രതിഭ റായ് അദ്ധ്യക്ഷയായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. സമിതിയിൽ കവി പ്രഭാവർമ്മ അംഗമാണ്.
നദിയിലേക്ക് ഇറങ്ങുന്ന സൂര്യൻ
സം സാഹിത്യത്തിലെ സിംബോളിക് കവി എന്ന നിലയിലാണ് നീൽമണി ഫൂക്കൻ അറിയപ്പെടുന്നത്. ഫൂക്കന്റെ കവിതാസമാഹാരമായ കൊബിതാ നിരവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.1981ൽ അസമീസ് സാഹിത്യ അക്കാഡമി അവാർഡും 1990ൽ പത്മശ്രീയും 2002ൽ സാഹിത്യ അക്കാഡമി ഫെലോഷിപ്പും ലഭിച്ചു.
പ്രധാനകൃതികൾ: സൂര്യഹേനോ നാമി ആഹേ നദിയെദി (നദിയിലേക്ക് ഇറങ്ങുന്ന സൂര്യൻ), ഫുലി താക്കാ സൂര്യമുഖി ഫുൽതോർ ഫാലേ (വിരിഞ്ഞ സൂര്യകാന്തിപ്പൂവിലേക്ക്) തുടങ്ങിയവ പ്രധാനകൃതികൾ.
കൊങ്ങിണിയുടെ എഴുത്തുകാരൻ
ഗോവയിലെ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തും സാമൂഹ്യപ്രവർത്തകനുമാണ് ദാമോദർ മൗസോ. ഗോവയുടെ സംസ്ഥാനപദവിക്കായും കൊങ്ങിണി ഔദ്യോഗിക ഭാഷാപദവിയ്ക്കായും പോരാടി. സാഹിത്യ അക്കാഡമിയുടെ എക്സിക്യൂട്ടീവ് ബോർഡ്, ജനറൽ കൗൺസിൽ, ഫിനാൻസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനകൃതികൾ: കാർമേലിൻ, സുനാമി സൈമൺ, ഗാഥൺ, സാഗ്രണ, സപൻ മോഗി, തെരേസാസ് മാൻ ആൻഡ് അദർ സ്റ്റോറീസ് ഫ്രം ഗോവ, റുമാദ് ഫുൾ, സൂദ്, ചിത്തരങ്ങി തുടങ്ങിയവയാണ് മൗസോയുടെ പ്രധാനകൃതികൾ.
ജ്ഞാനപീഠ ഉയരത്തിലെ മലയാളികൾ
ജി. ശങ്കരക്കുറുപ്പ്
ദാർശനികതയായിരുന്നു മഹാകവി ജി ശങ്കരക്കുറുപ്പിന്റെ കവിതകളുടെ അന്തഃസത്ത. അതുകൊണ്ടു തന്നെ ദാർശനിക കവി എന്നാണ് ജി അറിയപ്പെട്ടതും. ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ജി യാണ് കേരളത്തിന് സമ്മാനിച്ചത്. 'ഓടക്കുഴലി"ന് 1965ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. 1901 ജൂൺ 3ന് കാലടിയിലാണ് ജനനം. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം എന്നീ നിലകളിലും രാജ്യസഭാംഗമായും ജി. പ്രവർത്തിച്ചിട്ടുണ്ട്. 'വിശ്വദർശനം" എന്ന കൃതിക്ക് 1963ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും 1961ൽ കേരള സാഹിത്യ അക്കാഡമി അവാർഡും ലഭിച്ചു. പദ്മഭൂഷൺ പുരസ്കാരവും ജി.യെ തേടിയെത്തി. 1978 ഫെബ്രുവരി 2ന് നിര്യാതനായി. സൂര്യകാന്തി, നിമിഷം, ഓടക്കുഴൽ, പഥികന്റെ പാട്ട്, വിശ്വദർശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, സാഹിത്യ കൗതുകം (3 വാല്യങ്ങൾ), പൂജാപുഷ്പം തുടങ്ങിയവയാണ് മറ്റുകൃതികൾ.
എസ്.കെ. പൊറ്റക്കാട്
ദേശങ്ങളുടെ കഥയ്ക്ക് അക്ഷരങ്ങളിലൂടെ പുനർജനി നൽകിയ എഴുത്തുകാരൻ. 1913 മാർച്ച് 14 നാണ് അദ്ദേഹം കോഴിക്കോട് ജനിച്ചത്. 1980 ലാണ് 'ഒരു ദേശത്തിന്റെ കഥ" യ്ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. നാടൻപ്രേമം, നിശാഗന്ധി, കാപ്പിരികളുടെ നാട്ടിൽ, ചന്ദ്രകാന്തം, നൈൽ ഡയറി, ഒരു ബാലിദ്വീപ്, കബീന, പ്രേമശിൽപ്പി തുടങ്ങിയവപ്രധാനകൃതികളാണ്.
തകഴി ശിവശങ്കരപ്പിള്ള
കുട്ടനാടിന്റെ ഇതിഹാസകാരൻ. പതിമൂന്നാംവയസിലാണ് ആദ്യകഥ എഴുതിയത്. 1912 ഏപ്രിൽ 17നു തകഴിയിൽ ജനിച്ചു. പ്ലീഡർ പരീക്ഷ ജയിച്ചശേഷം വക്കീലായി. കേരള സാഹിത്യ അക്കാഡമി നിർവാഹകസമിതി അംഗവും അദ്ധ്യക്ഷനുമായി പ്രവർത്തിച്ചിട്ടുണ്ട്. 1984ൽ ആണ് ജ്ഞാനപീഠം ലഭിച്ചത്.ചെമ്മീൻ, ജീവിതം, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ, ഘോഷയാത്ര, നിത്യകന്യകതുടങ്ങി ഒട്ടേറെ കൃതികൾ രചിച്ചു.
എം .ടി.വാസുദേവൻ നായർ
മലയാളികളുടെ അഭിമാനമാണ് എം.ടി എന്ന രണ്ടക്ഷരം. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ 1934 ജൂലായ് 15നായിരുന്നു ജനനം. 1995ൽ ജ്ഞാനപീഠം തേടിയെത്തി. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, രണ്ടാമൂഴം, വാരണാസി, പാതിരാവും പകൽവെളിച്ചവും ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയവയാണ് പ്രധാനകൃതികൾ.
ഒ.എൻ.വി കുറുപ്പ്
മലയാളത്തിന്റെ വരപ്രസാദമായ കവി. ചലച്ചിത്രഗാനമേഖലയിൽ സ്വർണാക്ഷരങ്ങളാൽ സ്വന്തം പേരെഴുതി ചേർത്തു. കൊല്ലം ജില്ലയിലെ ചവറയിൽ 1931 മേയ് 27നാണ് ജനനം. കവിതകളും ഗദ്യകൃതികളും പരിഭാഷകളുമുൾപ്പെടെ ഒട്ടേറെ രചനകളാണ് മലയാളത്തിന് അദ്ദേഹം നൽകിയത്. 2007ലാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. നീലക്കണ്ണുകൾ, മയിൽപ്പീലി, അക്ഷരം, ഭൂമിക്ക് ഒരു ചരമഗീതം, ഉപ്പ് തുടങ്ങിവയാണ് പ്രധാനകൃതികൾ.
അക്കിത്തം അച്യുതൻ നമ്പൂതിരി
മലയാളത്തിന്റെ തേജസായിരുന്നു അക്കിത്തം.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന കൃതിയിൽ നിന്നുള്ള വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികൾ ഇന്നും പ്രസക്തമാണ്. വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, പണ്ടത്തെ മേൽശാന്തി, മനഃസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ) തുടങ്ങിവയാണ് പ്രധാനകൃതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |