കൊച്ചി : ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തനാവില്ല. ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ചും ഇപ്പോൾ പറയാനാവില്ല. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വി.ഐ.പിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് 6.45നാണ് പൂർത്തിയായത്. ദിലീപിന്റെ നിർമാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന നടന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. അന്വേഷണസംഘം വീട്ടിലെത്തുമ്പോൾ ദിലീപ് വീട്ടിലുണ്ടായിരുന്നില്ല. മതിൽ ചാടിക്കടന്നാണ് അന്വേഷണസംഘം ഉള്ളിൽ കയറിയത്. പിന്നീട് ദിലീപിന്റെ സഹോദരിയെത്തിയാണ് വീടിന്റെ വാതിൽ തുറന്നു നൽകിയത്. റെയ്ഡ് നടക്കുന്നതിനിടെയാണ് ദിലീപ് വീട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |