തിരുവനന്തപുരം: പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയുയരാനിരിക്കെ, മെഗാ തിരുവാതിര കാരണം പടിക്കൽ കലമുടച്ച അവസ്ഥയിലായിരിക്കുകയാണ് സി.പി.എം ജില്ലാ നേതൃത്വം. എൻജിനിയറിംഗ് വിദ്യാർത്ഥി ധീരജിന്റെ വിലാപയാത്ര ഇടുക്കിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ തിരുവനന്തപുരത്ത് തിരുവാതിരക്കളി സംഘടിപ്പിച്ചു എന്നത് അങ്ങേയറ്റത്തെ ഔചിത്യക്കേടും അവിവേകവുമാണെന്ന വിമർശനം സി.പി.എമ്മിൽ നിന്നടക്കം സംസ്ഥാന വ്യാപകമായി ഉയർന്നുകഴിഞ്ഞു. ഒപ്പം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന ആക്ഷേപവും. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി ചർച്ചയെ തന്നെ സ്വാധീനിക്കാൻ പോന്ന വിവാദമായി ഇത് കത്തിപ്പടർന്നതോടെ ജില്ലാ നേതൃത്വം പ്രതിരോധത്തിലായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതിനെ പരസ്യമായി തള്ളിപ്പറയുകയും പാർട്ടി ജില്ലാ നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തതോടെ വീഴ്ച പറ്റിയതായി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുറന്നു സമ്മതിച്ചു.
സ്വാഗത സംഘത്തിന്റെ ഭാഗത്ത് നിന്നുവന്ന പിഴവായാണ് ജില്ലാ നേതൃത്വം ഇതിനെ കാണുന്നത്. പതിനഞ്ച് ദിവസത്തോളം അഞ്ഞൂറിലധികം വനിതകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി പരിശീലനം നടത്തിയശേഷമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി നേരത്തേ നിശ്ചയിച്ചതിനാലും പ്രവർത്തകരുടെ ആത്മാർത്ഥമായ പങ്കാളിത്തവും കാരണം സ്വാഗതസംഘത്തിന്റെ ഭാഗത്തുനിന്ന് മറ്റൊരു ചിന്തയുണ്ടായില്ല. എന്നാൽ, ധീരജിന്റെ കൊലപാതകം നടന്നപ്പോൾ ജില്ലാ നേതൃത്വവും സമ്മേളന സ്വാഗതസംഘവും കൂടിയാലോചിച്ച് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ തീരുമാനിക്കണമായിരുന്നു എന്ന വികാരമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. ഇതുണ്ടാവാത്തതിലാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അതൃപ്തി അറിയിച്ചത്.
ധീരജിന്റെ രക്തസാക്ഷിത്വത്തെ ആദരിച്ചില്ല എന്ന പഴിക്ക് പുറമേയാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന ആക്ഷേപവുമുയരുന്നത്. കൊവിഡ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുഖ്യ ഭരണകക്ഷി തന്നെ കൊവിഡ് പ്രോട്ടോക്കോൾ
ലംഘിച്ചതിലെ ഉത്തരവാദിത്വമില്ലായ്മയാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനത്തിനിടയാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലീസ് കേസെടുത്തെങ്കിലും പൊതുസമൂഹത്തിന് തെറ്റായ മാതൃക കാണിച്ചുകൊടുത്തത് നീതീകരിക്കാനാവില്ലെന്നാണ് ഇടതുകേന്ദ്രങ്ങളിലടക്കം വിമർശനമുയരുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിളക്കമാർന്ന വിജയവും സംഘടനാ കെട്ടുറപ്പും വിഭാഗീയത കീഴ്സമ്മേളനങ്ങളിൽ കാര്യമായി നിഴലിക്കാതിരുന്നതും നിലവിലെ ജില്ലാ സെക്രട്ടറിക്കും നേതൃത്വത്തിനും നേട്ടമാകേണ്ട സ്ഥാനത്താണ് തിരുവാതിര വിവാദം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്.
മുസ്ളിം ഭൂരിപക്ഷം കുറയ്ക്കാൻ മറ്റ് മതസ്ഥരെ കാശ്മീരിലേക്ക് വിടുന്നു:എസ്.രാമചന്ദ്രൻ പിള്ള
കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം
കോട്ടയം: ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി ഒറ്റദിവസംകൊണ്ടാണ് ഇല്ലാതാക്കിയതെന്നും ഇസ്രയേൽ പാലസ്തീനിൽ എന്താണോ ചെയ്യുന്നത് അതാണ് മോദിസർക്കാർ കാശ്മീരിൽ ചെയ്യുന്നതെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. മുസ്ളിം ഭൂരിപക്ഷം കുറയ്ക്കാൻ മറ്റ് മതസ്ഥരെ കാശ്മീരിലേക്ക് വിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ചൈനയ്ക്ക് എതിരായ വലിയ പ്രചാരണം രാജ്യത്ത് നടത്തുന്നത് സി.പി.എമ്മിനെ ആക്രമിക്കാനാണ്. ഇത് നേരിടണം. കോൺഗ്രസ് രാജ്യത്ത് തകർന്നു. ബി.ജെ.പിയുടെ അമിതാധികാരത്തെ തടയാൻ കുടുംബാധിപത്യ പാർട്ടിയായ കോൺഗ്രസിന് കഴിയില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്ര പ്രചാരണത്തെ ഹിന്ദു രാജ്യ പ്രചാരണം കൊണ്ട് നേരിടാനാണ് രാഹുലും പ്രിയങ്കയും ശ്രമിക്കുന്നത്. ബി.ജെ.പിയെ നേരിടാൻ ശിവസേനയടക്കം പ്രാദേശിക രാഷ്ട്രീയ കക്ഷികൾ മുന്നോട്ടുവരുന്നുണ്ട്. അതിന് നേതൃത്വം നൽകാൻ ഇടതുപക്ഷ ജനാധിപത്യ പാർട്ടി ശക്തി നേടേണ്ടിയിരിക്കുന്നു.
രാജ്യത്ത് ഭൂരിപക്ഷം ഗവർണർമാരും ആർ.എസ്.എസ് പ്രചാരകൻമാരാണ്. അവർ സ്ഥാനത്തും അസ്ഥാനത്തും ഇടപെട്ട് അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും ആദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എ.വി.റസൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പിണറായി സ്തുതി, ലജ്ജയില്ലേയെന്ന് കെ. ബാബു
തിരുവനന്തപുരം: തലസ്ഥാനത്തെ സി.പി.എം നേതൃത്വം സംഘടിപ്പിച്ച തിരുവാതിരക്കളി ഒഴിവാക്കേണ്ടിയിരുന്നുവെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയനെ രാജവാഴ്ചക്കാലത്തെ രാജാവിനെയെന്ന പോലെ തിരുവാതിരയിൽ വാഴ്ത്തിപ്പാടിയതിനെ അപലപിക്കാത്തതെന്തെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു ചോദിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഒരുന്നത നേതാവിനെപ്പറ്റിയും ഇത്തരം സ്തുതിവചനങ്ങൾ ചൊല്ലുന്നത് കേട്ടിട്ടില്ല. ഇക്കാര്യത്തിൽ കോടിയേരിക്ക് ലജ്ജയില്ലേ? വ്യക്തിപൂജയിലൂടെ പാർട്ടിയെ കൈയിലൊതുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് പി. ജയരാജനെ പുകച്ചുചാടിക്കാൻ ശ്രമിച്ചതും ഇതേ നേതൃത്വമല്ലെയെന്നും ബാബു ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |